ന്യൂഡല്‍ഹി: മണ്ഡല പുനര്‍നിര്‍ണയ ബില്ലില്‍ ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് നല്‍കി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്നാണ് ഖര്‍ഗെയുടെ ആവശ്യം. ഭേദഗതി വരുത്തുന്ന ബില്‍ പഠിക്കാന്‍ പ്രതിപക്ഷത്തിന് സമയം നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.ഇക്കഴിഞ്ഞ മാര്‍ച്ച് മുതല്‍ ഏപ്രില്‍ വരെ നിരന്തരം പാര്‍ലമെന്ററി കാര്യ മന്ത്രിയോട് മണ്ഡലപുനര്‍നിര്‍ണയുമായി സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്താന്‍ സര്‍വകക്ഷിയോഗം നടത്താന്‍ കത്തെഴുതിയിരുന്നു.
പക്ഷേ പരിഗണിച്ചില്ല. ഇതിന് പിന്നാലെ ലോക്‌സഭയില്‍ ഏപ്രില്‍ 17ന് നടന്ന ഭരണഘടന 131-ാം ഭേദഗതി ബില്‍ കൃത്യമായ ഭൂരിപക്ഷമില്ലാതെ തള്ളിപ്പോയി. വരുന്ന പാര്‍ലമെന്റിലെ മണ്‍സൂണ്‍ സമ്മേളനത്തില്‍ പരിഷ്‌കരിച്ച ഭരണഘടന ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ വീണ്ടും അവതരിപ്പിക്കുമെന്ന് മാധ്യമങ്ങളിലൂടെ അറിയാന്‍ ഇടയായി. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ പരിഷ്‌കരിച്ച നിര്‍ദേശങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്നും കത്തില്‍ ഖര്‍ഗെ ആവശ്യപ്പെടുന്നുണ്ട്.
2026 ഏപ്രിലില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച 131-ാം ഭേദഗതി ബില്ലിന് രണ്ടില്‍ മൂന്ന് ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടര്‍ന്നാണ് പരാജയപ്പെട്ടത്. ലോക്‌സഭാ സീറ്റുകള്‍ 850ആയി ഉയര്‍ത്താനും മണ്ഡലപുനര്‍ നിര്‍ണയത്തിന് ശേഷം വനിതാ സംവണം നടപ്പിലാക്കാനും ആയിരുന്നു കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിട്ടത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ബില്‍ വീണ്ടും അവതരിപ്പിക്കാനുള്ള നീക്കമാണ് കേന്ദ്രം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ബില്ലിന്മേലുള്ള വോട്ടെടുപ്പ് നടക്കാനിരിക്കെ പ്രതിപക്ഷ നിരയില്‍ വലിയ തോതിലുള്ള രാഷ്ട്രീയ മാറ്റങ്ങളാണ് സംഭവിക്കുന്നത്.
തൃണമൂല്‍ കോണ്‍ഗ്രസിലുണ്ടായ പിളര്‍പ്പ്, എന്‍സിപി ശരദ് പവാര്‍ വിഭാഗം പരോക്ഷമായി ബില്ലിനെ പിന്തുണയ്ക്കാമെന്ന് സമ്മതിച്ച സാഹചര്യം എന്നിവയെല്ലാം കേന്ദ്രസര്‍ക്കാരിന് പ്രതീക്ഷ നല്‍കുന്ന മാറ്റങ്ങളാണ്. എല്ലാ സംസ്ഥാനങ്ങളിലും 50ശതമാനം സീറ്റുകള്‍ വര്‍ധിപ്പിക്കുമെന്ന് സര്‍ക്കാര്‍ എഴുതി നല്‍കിയാല്‍ ബില്ലില്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് സുപ്രിയ സുലേ കഴിഞ്ഞദിവസമാണ് പറഞ്ഞത്.































