തൃശ്ശൂര്‍ : തൃശൂര്‍ ജില്ലയില്‍ ഡെങ്കിപ്പനി പടരുന്നു. 23 രോഗികളാണ് നിലവില്‍ ജില്ലയിലുളളത്. കൊതുകു സാന്ദ്രത വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ജില്ലയിലെ കൊണ്ടാഴി, മുണ്ടത്തിക്കോട്, വരവൂര്‍, വരന്തരപ്പിള്ളി നടത്തറ, കൂര്‍ക്കഞ്ചേരി എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വന്‍ വർദ്ധനയല്ലെങ്കിലും കൊതുകുകള്‍ പെരുകുന്നത് വലിയ ആശങ്കയാണ് ആരോഗ്യവകുപ്പിന് ഉണ്ടാക്കിയിരിക്കുന്നത്. ഇടയ്ക്കിടെ പെയ്ത വേനല്‍ മഴയ്ക്കു ശേഷമാണ് കൊതുകുകളുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടായിരിക്കുന്നത്. ശുദ്ധജലത്തില്‍ വളരുന്ന ഈഡിസ് കൊതുകുകള്‍ വഴിയാണ് രോഗം പടരുന്നത്. ഈ സാഹചര്യത്തില്‍ കൊതുകുകളുടെ ഉറവിട നശീകരണം ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ തുടങ്ങിയിട്ടുണ്ട്.
രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സ ഒഴിവാക്കി ഉടന്‍ ഡോക്ടറെ കാണണം. വൈറസ് രണ്ടാമത്തെ പ്രവാശ്യം ഒരാളില്‍ പ്രവേശിച്ചാല്‍ രോഗം ഗുരുതരമാകാനുള്ള സാധ്യത കൂടുതലാണെന്നും ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചു.