ഇടുക്കി : ജില്ലയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് രേഖപ്പെടുത്തിയതോടെ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകി.
ഈ മാസം മാത്രം 49 കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. ഈ വർഷം ഇതുവരെയുള്ള കണക്കുകൾ പ്രകാരം ജില്ലയിൽ ആകെ 114 പേർക്കാണ് രോഗം ബാധിച്ചത്. മഴക്കാലം ആരംഭിച്ചതോടെ മലയോര മേഖലകളിലാണ് ഡെങ്കിപ്പനി ശക്തമായി പടർന്നു പിടിക്കുന്നത്. ശാന്തൻപാറ, ഉടുമ്പൻചോല പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്. ഇതിൽ രോഗത്തിന്റെ പ്രഭവകേന്ദ്രമായി കണക്കാക്കപ്പെടുന്ന ശാന്തൻപാറയിൽ മാത്രം ഇതുവരെ 19 കേസുകൾ റിപ്പോർട്ട് ചെയ്തു.
ഒന്നിൽ കൂടുതൽ ടൈപ്പ് ഡെങ്കി അണുക്കൾ ശരീരത്തിൽ പ്രവേശിക്കുന്നത് മാരകമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇത് രക്തസ്രാവം, രക്തസമ്മർദ്ദം വല്ലാതെ താഴുന്ന ഷോക്ക് അവസ്ഥ, തലച്ചോറിനെ ബാധിക്കൽ തുടങ്ങിയ സങ്കീർണ്ണതകളിലേക്കും മരണത്തിലേക്കും വരെ നയിച്ചേക്കാം. രോഗവ്യാപനം തടയുന്നതിനായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ മേഖലയിൽ മെഡിക്കൽ ക്യാമ്പുകളും ബോധവൽക്കരണ പരിപാടികളും ആരംഭിച്ചിട്ടുണ്ട്.






























