കൊച്ചി: മുനമ്പം വിഷയത്തിലടക്കം യുഡിഎഫ് സർക്കാരുമായി രണ്ട് തട്ടിൽ നിൽക്കുമ്പോഴും രാജിവെക്കേണ്ടതില്ലെന്ന നിലപാടിലാണ് നിലവിലെ വഖഫ് ബോർഡ്. നിയമപരമായി ബോർഡിന് അഞ്ച് വർഷം പൂർത്തിയാക്കാനുള്ള അധികാരമുണ്ടെന്നാണ് ചെയർമാൻ കെ.എസ് ഹംസയുടെ നിലപാട്. കേന്ദ്രസർക്കാരിന്റെ ഉമീദ് പോർട്ടലിൽ മുനമ്പത്തെ തർക്കഭൂമി വഖഫ് സ്വത്തായി രജിസ്റ്റർ ചെയ്ത വഖഫ് ബോർഡിന്റെ നടപടിക്കെതിരെ മുഖ്യമന്ത്രി വി.ഡി. സതീശൻ രംഗത്തെത്തിയിരുന്നു. പുതിയ സർക്കാരിനെ പ്രതിസന്ധിയിലാക്കാനും ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനുമുള്ള ബോർഡിന്റെ നീക്കമാണിതെന്നാണ് മുഖ്യമന്ത്രിയുടെ വിമർശനം.
സർക്കാർ മാറുന്നത് സ്വാഭാവിക നടപടിയാണെങ്കിലും, നിലവിലെ ബോർഡ് രാജിവെക്കേണ്ടതില്ലെന്ന നിലപാടിലാണ് ചെയർമാൻ കെ.എസ്. ഹംസ. കഴിഞ്ഞ ഫെബ്രുവരിയിൽ പുനഃസംഘടിപ്പിച്ച വഖഫ് ബോർഡിന് നിയമപരമായി അഞ്ച് വർഷത്തെ കാലാവധിയുണ്ട്. 2031 ഫെബ്രുവരി വരെ ബോർഡിന് ഇനിയും നാല് വർഷവും ഒമ്പത് മാസവും കാലാവധി ബാക്കിയുള്ളതിനാൽ, പദവിയിൽ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. മുനമ്പം ഭൂമി വഖഫ് സ്വത്താണെന്ന് സുപ്രിം കോടതിയുടെ വിധിയുണ്ടെന്നും, കേന്ദ്ര സർക്കാർ നിർദേശപ്രകാരമാണ് ഉമീദ് പോർട്ടലിൽ വിവരങ്ങൾ നൽകിയതെന്നും ബോർഡ് അവകാശപ്പെടുന്നു.






























