കണ്ണൂർ : കോർപറേഷന്റെ വിവിധ ഭാഗങ്ങളിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജാഗ്രത മുന്നറിയിപ്പുമായി അധികൃതർ. ആയിക്കര കടപ്പുറത്ത് കഴിഞ്ഞ ദിവസം ഡെങ്കി റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്നാണ് പ്രതിരോധ നടപടികളും ജാഗ്രത മുന്നറിയിപ്പുമായി കോർപറേഷൻ ആരോഗ്യ വിഭാഗം രംഗത്തെത്തിയത്. ആയിക്കര ഹാർബറിനകത്ത് കോർപറേഷെന്‍റെയും ജില്ല വെക്ടർ കൺട്രോൾ വിഭാഗത്തിന്റെയും നേതൃത്വത്തിൽ ഫോഗിങ് നടത്തി. ഹർബർ, ഖിലാസി ഭാഗങ്ങളിൽ അടുത്ത കാലത്തായി ഡെങ്കി കൊതുകുകളുടെ വ്യാപനം രൂക്ഷമായതായി സർവേയിൽ കണ്ടെത്തിയിരുന്നു.
ഹർബറിനകത്തെ പൊളിഞ്ഞ വള്ളങ്ങളും കെട്ടിക്കിടക്കുന്ന മാലിന്യവുമാണ് കൊതുകുകളുടെ പ്രജനന കേന്ദ്രങ്ങളായി കണ്ടെത്തിയിട്ടുള്ളത്. ജില്ല വെക്ടർ കൺട്രോൾ യൂനിറ്റിന്റെ നേതൃത്വത്തിൽ ഇവിടെ കഴിഞ്ഞ ദിവസങ്ങളിൽ ഉറവിട നശീകരണം നടത്തിരുന്നു. പരിസരം വൃത്തിയായും വെള്ളം കെട്ടിക്കിടക്കാതെയും സൂക്ഷിച്ചില്ലെങ്കിൽ രോഗവ്യാപനം രൂക്ഷമാകാനിടയുണ്ടെന്നാണ് ആരോഗ്യവിഭാഗത്തിന്റെ മുന്നറിയിപ്പ്. പരിസര പ്രദേശങ്ങളിലും തൊട്ടടുത്ത വാർഡുകളിലും അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്നത് നിർത്തൽ ചെയ്തും വെള്ളം കെട്ടിനിന്ന് കൊതുക് പെരുകാനിടയാകുന്നത് ഒഴിവാക്കിയും ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മേയർ അഡ്വ. ടി.ഒ. മോഹനൻ അറിയിച്ചു.
കോർപറേഷൻ ഹെൽത്ത് ഇൻസ്‌പെക്ടർ ജിതേഷ് ഖാൻ, ജില്ല വെക്ടർ കൺട്രോൾ യൂണിറ്റ് ഹെൽത്ത് ഇൻസ്‌പെക്ടർ സുബ്രമണ്യൻ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ജൂന റാണി എന്നിവർ കൊതുക് നിയന്ത്രണ പരിപാടികൾക്ക് നേതൃത്വം നൽകി. കൊതുക് മുട്ടയിടാവുന്ന ചെറിയ വെള്ളക്കെട്ടുകൾ പരമാവധി ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചു.