തിരുവനന്തപുരം : പുരാവസ്തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നിയമസഭയിൽ ന്യായീകരിച്ചു. കോസ്‌മെറ്റിക് ചികിത്സയ്ക്ക് പോകുന്നത് തെറ്റല്ലെന്ന് വി.ഡി സതീശൻ സഭയിൽ പറഞ്ഞു. സിനിമാ താരങ്ങളും സ്ത്രീകളും മാത്രമല്ല പുരുഷൻമാരും പോകും. വ്യാജ ഡോക്ടർ ആണെന്ന് അറിഞ്ഞ് ആരെങ്കിലും മുഖം കൊണ്ട് കൊടുക്കുമോ എന്ന് വി.ഡി സതീശൻ ചോദിക്കുന്നു.
ജനപ്രതിനിധികളും മറ്റും ഫോട്ടോ എടുക്കാൻ നിന്ന് കൊടുക്കും. പിന്നീടവർ കേസുകളിൽ പെട്ടാൽ ജനപ്രതിനിധികൾക്കും ആ കച്ചവടത്തിൽ പങ്കുണ്ടെന്ന് പറയാൻ കഴിയുമോ? മോൻസന്റെ കൂടെയുള്ള മുൻ മന്ത്രിമാരുടെ ഫോട്ടോകളും വന്നിട്ടുണ്ട്. പക്ഷേ പ്രതിപക്ഷം അത് ആയുധമാക്കിയിട്ടില്ലെന്നും വി.ഡി സതീശൻ പറയുന്നു. ഫോട്ടോ വന്നതിന്റെ പേരിൽ പൊതു പ്രവർത്തകരെ അപമാനിക്കാൻ ശ്രമിക്കുന്നത് ശരിയല്ലെന്നും രാഷ്ട്രീയമായി ഉപയോഗിക്കുകയാണെങ്കിൽ അങ്ങനെ തന്നെ നേരിടുമെന്നും വി.ഡി സതീശൻ വ്യക്തമാക്കി.
2020 ജനുവരിയിൽ ഇന്റലിജൻസ് മുഴുവൻ തട്ടിപ്പിന്റെയും വിവരങ്ങൾ റിപ്പോർട്ടായി നൽകിയിരുന്നു. രണ്ടേ കാൽ വർഷക്കാലം പോലീസ് എന്ത് ചെയ്യുകയായിരുന്നുവെന്ന് വി.ഡി സതീശൻ ചോദിക്കുന്നു. പരാതിക്കാർ പറയുന്ന കാലത്ത് സുധാകരൻ എം.പിയല്ല. മോൻസൺ ചെയ്യുന്നതെല്ലാം തെറ്റാണ് എന്ന് മനസ്സിലാക്കിയിട്ടും അറിഞ്ഞു കൊണ്ട് പോയവരുണ്ട്. പോലീസുദ്യോഗസ്ഥർ അങ്ങനെ പോയവരാണ്. അത്തരം ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുന്നില്ലെന്നും കെ.സുധാകരനുമായി ബന്ധപ്പെട്ട ഏത് അന്വേഷണത്തിനും പ്രശ്‌നമില്ലെന്നും വി.ഡി സതീശൻ വ്യക്തമാക്കി.
മോൻസൺ മാവുങ്കൽ വിഷയത്തിൽ പ്രതിപക്ഷത്തെ മുഖ്യമന്ത്രി നിയമസഭയിൽ പരോക്ഷമായി പരിഹസിച്ചിരുന്നു. മോൻസൺ മാവുങ്കലിന്റെ വീട്ടിൽ പോലീസ് ഉദ്യോഗസ്ഥർ പോയത് സുഖചികിത്സയ്ക്കല്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ. മോൻസണുമായി ബന്ധപ്പെട്ട പല വിവരങ്ങളും പൊതുജനത്തിന് അറിയാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മോൻസണിന്റെ വീട്ടിൽ ആരൊക്കെ എന്തിനൊക്കെയാണ് പോയതെന്ന് പോലീസ് അന്വേഷിക്കുന്നുണ്ടെന്നും ഡിജിപി സന്ദർശിച്ച ശേഷം മോൻസണിനെപ്പറ്റി അന്വേഷിക്കാൻ ഇന്റലിജൻസിന് നിർദേശം നൽകിയെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. മുൻകൂർ ജാമ്യത്തിനായുള്ള മോൻസണിന്റെ നീക്കം പോലീസ് പ്രതിരോധിച്ചുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.