തിരുവനന്തപുരം : പുതുവത്സരാഘോഷത്തെ തുടർന്നുള്ള വാഹനാപകടങ്ങൾ കുറയ്ക്കാൻ മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന. അലക്ഷ്യമായി വാഹനം ഓടിക്കുന്നവരെയും റോഡ് നിയമങ്ങൾ ലംഘിക്കുന്നവരെയും ഓപ്പറേഷൻ ഫ്രീക്കിൽ പിടികൂടും. പത്തനംതിട്ടയിൽ ഒരു മണിക്കൂർ പരിശോധനയിൽ 126 പേർക്കെതിരെയാണ് കേസെടുത്തത്.
പുതുവത്സരത്തിന്റെ നിറം കെടുത്തുന്ന അപകടങ്ങൾ ഒഴിവാക്കാനാണ് ഒഴിവാക്കാനാണ് പത്തനംതിട്ടയിൽ മോട്ടോർ വാഹന വകുപ്പിൻ്റെ ഓപ്പറേഷൻ ഫ്രീക്ക്. ആദ്യ ദിവസത്തെ പരിശോധനയിൽ പിടിയിലായവരിൽ ഏറെയും അമിതവേഗതയിൽ ചീറിപ്പാഞ്ഞവരും ഹെൽമറ്റ് ഇല്ലാത്ത പിൻസീറ്റ് യാത്രക്കാരുമാണ്. നഗരത്തിലെ വിവിധ സിഗ്നലുകളിൽ ഒരേ സമയം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ പരിശോധനക്കിറങ്ങി. റോഡുകളിൽ മഫ്തിയിലും ഉദ്യോഗസ്ഥർ. പരിശോധന ഏകോപിപ്പിച്ച് ആർടിഒയും.
ഒരു മണിക്കൂർ പരിശോധനയിൽ മാത്രം 126 പേർക്കെതിരെ കേസ്. 111 പേർക്ക് താക്കീത് നൽകി വിട്ടയച്ചു. കൊവിഡ് മുൻകരുതലിൽ ബ്രീത് അനലൈസർ ഒഴിവാക്കിയതോടെ മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ എണ്ണം കൂടിയെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ നിരീക്ഷണം. ഇന്നും നാളെയും പരിശോധന തുടരും.
31 നും പുതുവര്‍ഷത്തിലും വാഹനത്തില്‍ ചീറിപാഞ്ഞാല്‍ പിടിവീഴും. ‘സുരക്ഷിത പുലരി’ എന്ന പേരില്‍ മോട്ടോര്‍ വാഹന വകുപ്പ് സ്പെഷ്യല്‍ ഡ്രൈവ് നടത്തും.അപകട സാധ്യത മേഖലകളില്‍ ആര്‍.ടി.ഒമാര്‍ പരിശോധന നടത്തും. കാറുകളില്‍ ശരീരഭാഗങ്ങള്‍ പുറത്തിട്ടുള്ള അഭ്യാസ പ്രകടനത്തിനും പിഴ ഈടാക്കും.
അമിത ശബ്ദത്തില്‍ ഹോണ്‍ മുഴക്കുക, സൈലന്‍സര്‍ പ്രവര്‍ത്തിക്കുക എന്നിവക്കും പിഴ ഈടാക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു. പുതുവര്‍ഷാഘോഷത്തിന് സംസ്ഥാനത്ത് നേരത്തെ തന്നെ കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ഡിസംബര്‍ 30 മുതല്‍ ജനുവരി രണ്ട് വരെ രാത്രി 10 മണി മുതല്‍ നൈറ്റ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. രാത്രി 10 മണിക്ക് ശേഷം പുറത്തിറങ്ങുന്നവര്‍ക്കെ തിരെ കര്‍ശന നടപടിയുണ്ടാവും. അത്യാവശ്യ ഘട്ടങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ സാക്ഷ്യപത്രം കയ്യില്‍ കരുതണമെന്നും പൊലീസ് അറിയിച്ചു.
































