തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലിയുള്ള സിപിഎം-സിപിഐ തർക്കം പരസ്യമായ പോരിലേക്ക്. പ്രതിപക്ഷ നേതാവ് പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് സിപിഐ മുഖപത്രത്തിൽ ലേഖനം വന്നതിന് പിന്നാലെ, സിപിഐയുടെ വലുപ്പത്തെ ചോദ്യംചെയ്ത് സിപിഎം നേതാക്കൾ രംഗത്തെത്തി. രണ്ട് ലക്ഷം വോട്ടുള്ള നിയമസഭാ മണ്ഡലങ്ങളിൽ സിപിഐക്ക് ഒറ്റയ്ക്ക് 5000 വോട്ട് കിട്ടുമോയെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.എൻ.മോഹനൻ ചോദിച്ചു. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. എന്നും സമ്മർദ്ദതന്ത്രം സ്വീകരിക്കുന്ന പാർട്ടിയാണ് സിപിഐ എന്ന് കുറ്റപ്പെടുത്തിയ മോഹനൻ ഇടതുപക്ഷ ഐക്യം വേണമെങ്കിൽ സിപിഎം സഹിച്ചുകൊള്ളണം എന്നതാണ് അവരുടെ നിലപാടെന്നും ചൂണ്ടിക്കാട്ടി.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പിഎം ശ്രീ ആയിരുന്നു ഇവരുടെ വിപ്ലവായുധം. ആ സമയത്ത് അകത്തുനിന്നാക്രമിച്ചു സർക്കാരിനെ നാണംകെടുത്തി. അതിന്റെ തുടർച്ചകൂടിയാണ് നിയമസഭ തോൽവിയെന്നും സിപിഎം സെക്രട്ടേറിയറ്റ് അംഗം കുറ്റപ്പെടുത്തി. സമ്മർദ്ദ തന്ത്രത്തിൽ അനർഹമായതാണ് സിപിഐ അനുഭവിക്കുന്നത് എന്നോർക്കുന്നില്ല. ഇന്നുവരെയില്ലാത്ത കീഴ് വഴക്കങ്ങൾ ലംഘിച്ചാണ് നിയമസഭയിൽ പ്രതിപക്ഷ ഉപനേതൃ പദവി തങ്ങൾക്കു വേണം എന്ന് സിപിഐ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസുമായി സഖ്യമുണ്ടാക്കിയതും സി.എൻ.മോഹനൻ ഓർമിപ്പിച്ചു. സ്ഥാനമാനങ്ങൾക്കുവേണ്ടി സിപിഐ കോൺഗ്രസിനൊപ്പം ചേർന്ന ചരിത്രമുണ്ടെന്ന് സിപിഎം സംസ്ഥാന സമിതി അംഗം വി.ശിവൻകുട്ടിയും വിമർശിച്ചിരുന്നു.
പ്രതിപക്ഷ ഉപനേതാവ് പദവിയെ സംബന്ധിച്ച് പിണറായി വിജയൻ പറഞ്ഞതാണ് ശരിയെന്നും ശിവൻകുട്ടി വ്യക്തമാക്കുകയുണ്ടായി. പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിന് താൻ കത്ത് കൊടുക്കേണ്ട താമസമേയുള്ളൂവെന്നും സിപിഎം നേതാവ് തന്നെ പദവിയിലെത്തുമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇതാണ് സിപിഐയെ ചൊടിപ്പിച്ചത്. എല്ലാം താനാണെന്ന ഭാവമാണ് പിണറായിക്കെന്നടക്കമുള്ള വിമർശനങ്ങളുമായി സിപിഐ അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി ജനയുഗത്തിൽ ലേഖനമെഴുതിയിരുന്നു.
































