തിരുവനന്തപുരം : ഗവർണർക്കെതിരെ ആഞ്ഞടിച്ച് സിപിഎം, സി പി ഐ മുഖപത്രങ്ങളായ ദേശാഭിമാനിയും ജനയുഗവും. നിലപാട് വിറ്റ് ബി ജെ പിയിൽ എത്തിയ ആളാണ് ആരിഫ് മുഹമ്മദ് ഖാൻ എന്ന് ദേശാഭിമാനി പറയുന്നു. എന്നും പദവിക്ക് പിന്നാലെ പോയ വ്യക്തിയാണ് ഗവർണർ. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ജയിൻ ഹവാലയിലെ മുഖ്യപ്രതി ആണ്. ജയിൻ ഹവാല കേസിൽ കൂടുതൽ പണം പറ്റിയ രാഷ്ട്രീയ നേതാവാണ് ആരിഫ് മുഹമ്മദ് ഖാൻ. ഈ വ്യക്തിയാണ് അഴിമതി ഇല്ലാത്ത ഇടതുപക്ഷത്തിനെതിരെ രംഗത്തെത്തുന്നത്.
ബിജെപിയുടെ കൂലിപ്പടയാളിയായി ഗവർണർ അസംബന്ധ നാടകം കളിക്കുകയാണ്. വിലപേശി കിട്ടിയ സ്ഥാനങ്ങളിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മതിമറന്നാടുന്നുവെന്നും ദേശാഭിമാനിയിലെ മുഖ പ്രസംഗവും ലേഖനവും പറയുന്നു. ഗവർണർ മനോ നില തെറ്റിയപോലെ പെരുമാറുന്നു എന്നാണ് സിപിഐ മുഖ പത്രമായ ജനയുഗത്തിന്റെ വിമർശനം. ബ്ലാക്ക് മെയിൽ രാഷ്ട്രീയത്തിന് രാജ്ഭവനെ ഉപയോഗിക്കുന്നു. ഗവർണർ എന്ന വാക്കിനോട് നീതി കാണിക്കാതെ പുലഭ്യം പറയുന്നു. സർക്കാരിനെതിരെ ഗവർണർ ധൂർത്ത് ആരോപിക്കുന്നു. ഗവർണരുടെ ചെലവ് എന്തെന്ന് വെബ്സൈറ്റ് പറയും. ഓരോ മാസവും ഗവർണർ സംവിധാനത്തിനായി കോടികൾ ചെലവാക്കുകയാണെന്നും ജനയുഗം പറയുന്നു.