തിരുവനന്തപുരം : നിയുക്ത മന്ത്രി കെ ബി ഗണേഷ് കുമാർ എൻഎസ്എസ് ആസ്ഥാനത്ത്. എസ്.എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി. സത്യപ്രതിജ്ഞ ചടങ്ങുകൾക്ക് മുന്നോടിയായാണ് കൂടിക്കാഴ്ച. അനാവശ്യ കാര്യങ്ങളിൽ എൻഎസ്എസ് ഇടപെടാറില്ലെന്നും എൻഎസ്എസിന് ചില നിലപാടുകൾ ഉണ്ടെന്നും അക്കാര്യത്തിൽ യൂണിയൻ പ്രസിഡന്റ് എന്ന നിലയിലും ഡയറക്ടർ ബോർഡ് അംഗവുമെന്ന നിലയിൽ എൻഎസ്എസിനോടൊപ്പം നിൽക്കുമെന്നും കെബി ഗണേഷ് കുമാർ വ്യക്തമാക്കി. സർക്കാരിന്റെ കാര്യങ്ങളിൽ അനാവശ്യമായി എൻഎസ്എസ് ഇടപെടാറില്ലെന്ന് ഗണേഷ് കുമാർ പറഞ്ഞു. സർക്കാർ എൻഎസ്എസിനെ ആശ്രയിച്ചോ എൻഎസ്എസ് സർക്കാരിനെ ആശ്രയിച്ചോ നിൽക്കുന്ന സംവിധാനമല്ല. രണ്ടു കൂട്ടരും സ്വതന്ത്രരാണെന്ന് ഗണേഷ് കുമാർ പറഞ്ഞു.
ബോർഡ് മെമ്പറായാലും യൂണിയൻ പ്രസിഡന്റ് ആയാലും മന്ത്രിയായാലും അവർക്ക് പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന് സുകുമാരൻ നായർ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു. എൻഎസ്എസിന്റെ ബന്ധം നിലിനിൽക്കുന്നിടത്തോളം കാലം അവരെ ഉൾക്കൊള്ളും. എൻഎസ്എസിന്റെ നയങ്ങൾക്ക് വിരുദ്ധമായി നിലപാട് വന്നാൽ ആ സമയം ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി രാവിലെ ആൻറണി രാജുവും അഹമ്മദ് ദേവർകോവിലും മുഖ്യമന്ത്രിയെ കണ്ട് രാജിക്കത്ത് കൈമാറിയിരുന്നു. മന്ത്രിസഭ രൂപീകരണ സമയത്ത് ഉണ്ടായ ധാരണ പ്രകാരം ഘടകകക്ഷികളായ നാല് എം.എൽ.എമാരിൽ രണ്ട് പേർക്ക് രണ്ടര വർഷവും മറ്റ് രണ്ട് പേർക്ക് രണ്ടരവർഷവുമാണ് തീരുമാനിച്ചത്. ഇത് പ്രകാരം ഗതാഗത മന്ത്രി ആൻറണി രാജുവും തുറമുഖ മന്ത്രി അഹമ്മദ്ദേവർ കോവിലും മാറി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസഭയിൽ എത്തുന്നത്. ഗണേഷ് കുമാറിൻറെയും കടന്നപ്പള്ളി രാമചന്ദ്രൻറെയും സത്യപ്രതിഞ്ജ ഈ മാസം 29 ന് രാജ് ഭവനിൽ ഒരുക്കുന്ന പ്രത്യേക വേദിയിൽ നടക്കും. ആൻറണി രാജു ഒഴിയുന്ന ഗതാഗത വകുപ്പ് ഗണേഷ് കുമാറിനും അഹമ്മദ് ദേവർ കോവിൽ ഒഴിയുന്ന തുറമുഖ വകുപ്പ് കടന്നപ്പള്ളി രാമചന്ദ്രനും ലഭിച്ചേക്കും. ഇരുവരും ഇതേ വകുപ്പുകൾ നേരത്തെയും കൈകാര്യം ചെയ്തിട്ടുണ്ട്.





























