തൃശൂർ: ഉപഭോക്തൃ കോടതി വിധി പ്രകാരം നിക്ഷേപകന് പണം തിരികെ നൽകാത്തതിനെത്തുടർന്ന് സൊസൈറ്റി ഭാരവാഹികളെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ഉത്തരവ്. ഒല്ലൂക്കരയിലുള്ള ദി ഒല്ലൂക്കര ടൗൺ പ്യൂപ്പിൾ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡന്റിനും സെക്രട്ടറിക്കുമാണ് തൃശൂർ ഉപഭോക്തൃ കോടതി പോലീസ് മുഖേന വാറണ്ട് അയക്കുവാൻ ഉത്തരവിട്ടത്. ഒല്ലൂക്കര കുന്നത്തുവീട്ടിൽ കെ.കെ ജയരാമൻ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നടപടി. സൊസൈറ്റിയിൽ നിക്ഷേപിച്ച തുക തിരികെ ലഭിക്കാതിരുന്നതിനെത്തുടർന്ന് ജയരാമൻ നേരത്തെ ഫയൽ ചെയ്ത ഹർജിയിൽ 262500 രൂപയും പലിശയും നൽകാൻ കോടതി വിധിച്ചിരുന്നു. എന്നാൽ നിശ്ചിത കാലാവധിക്കുള്ളില്‍ എതിർകക്ഷികൾ വിധി നടപ്പിലാക്കാൻ തയ്യാറായില്ല. ഇതേത്തുടർന്നാണ് വിധി ലംഘിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ജയരാമൻ വീണ്ടും കോടതിയെ സമീപിച്ചത്.
നിയമപ്രകാരം കോടതി വിധി പാലിക്കാത്തവർക്ക് മൂന്ന് വർഷം വരെ തടവ് ശിക്ഷയും ഒരു ലക്ഷം രൂപ വരെ പിഴയും ചുമത്താൻ ഉപഭോക്തൃ കോടതിക്ക് അധികാരമുണ്ട്. ഹർജി പരിഗണിച്ച പ്രസിഡന്റ് സി.ടി.സാബു, അംഗങ്ങളായ ശ്രീജ എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശുർ ഉപഭോക്തൃ കോടതിയാണ് എതിർകക്ഷികളെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ പോലീസ് മുഖേന വാറണ്ട് അയക്കുവാൻ ഉത്തരവ് പുറപ്പെടുവിച്ചത്. ഹർജിക്കാരന് വേണ്ടി അഡ്വ.എ.ഡി.ബെന്നി ഹാജരായി.





























