ലണ്ടന്‍: ലോകം ശ്രദ്ധിച്ച ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണ ചടങ്ങുകൾ വെസ്റ്റ് മിൻസ്റ്റർ ആബിയിൽ പൂർത്തിയായപ്പോൾ ചടങ്ങിനെത്തിയ 2000 അതിഥികളെക്കാളും മറ്റ് രാജകുടുംബങ്ങളെക്കാളും ജനശ്രദ്ധ പിടിച്ച് പറ്റിയത് രാജകീയപദവി ഉപേക്ഷിച്ച ഹാരി രാജകുമാരനായിരുന്നു. ചാള്‍സ് രാജാവിന്റെയും ഡയാന രാജ്ഞിയുടെയും ഇളയമകനായ ഹാരി ഏറെ വിവാദങ്ങൾക്ക് കാരണമായ തന്റെ ആത്മകഥയായ ‘സ്‌പെയര്‍’ പുറത്തുവന്നതിനു ശേഷം ഇതാദ്യമായാണ് കുടുംബാംഗങ്ങളെ സന്ദര്‍ശിക്കുന്നത്.
വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയിലെത്തിയ ഹാരി കുടുംബാംഗങ്ങളെയെല്ലാം നേരില്‍ കണ്ട് കുശലാന്വേഷണം നടത്തിയെങ്കിലും മൂത്ത സഹോദരനായ വില്യവും ഹാരിയും പരസ്പരം സംസാരിക്കാതെ മാറിയിരുന്നത് മാദ്ധ്യമങ്ങൾ ഒപ്പിയെടുത്തു. വില്യമിനെതിരെ ആത്മകഥയിലൂടെ ഹാരി നടത്തിയ ആരോപണങ്ങള്‍ക്കു ശേഷം ഇരുവരും നേരില്‍ കാണുന്നത് ഇന്നാണ്. ചടങ്ങില്‍ ഇരുവര്‍ക്കും നല്‍കിയ സ്ഥാനങ്ങളും വ്യത്യസ്തമായിരുന്നു. ഹാരിയ്ക്ക് ഇന്നത്തെ ചടങ്ങില്‍ രാജകുടുംബങ്ങള്‍ക്കു നല്‍കുന്ന ഔദ്യോഗിക പങ്കാളിത്തം നല്‍കിയില്ല.
അതേസമയം ഹാരിയുടെ പങ്കാളിയും അമേരിക്കന്‍ നടിയുമായ മേഗന്‍ മെര്‍ക്കല്‍ ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ച് ഇന്ന് വരാതിരിക്കുകയും ചെയ്തു. 2020-ലാണ് ഹാരിയും മേഗനും രാജകീയപദവികൾ ഉപേക്ഷിച്ച് കലിഫോര്‍ണിയയിലേക്ക് താമസം മാറ്റുകയും ചെയ്തു. കഴിഞ്ഞ ജനുവരിയില്‍ ഹാരി തന്റെ ആത്മകഥയായ സ്‌പെയര്‍ പുറത്തിറക്കി. പുസ്തകത്തില്‍ കുടുംബാംഗങ്ങള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഹാരി ഉന്നയിച്ചത്. അച്ഛന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കില്ലെന്നും അന്ന് ഹാരി വ്യക്തമാക്കിയിരുന്നു.





























