പത്തനംതിട്ട : ചെറുകോൽ പഞ്ചായത്തിലെ മുഴുവൻ റോഡുകളും തകർന്നിട്ടും ഒരു നടപടി എടുക്കാതെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും. ചെറുകോൽ പഞ്ചായത്തിലെ പ്രധാന റോഡായ മേലുകര- റാന്നി റോഡിലെ പുതമൺ പാലം തകർന്നിട്ട് മൂന്നുവർഷം തികയുന്നു. താൽക്കാലികപാലം നിർമ്മിച്ചുവെങ്കിലും അത് മഴക്കാലമായതോടുകൂടി വെള്ളപ്പൊക്കം മൂലം ഉപയോഗശൂന്യമായി.
പഞ്ചായത്തിലെ പ്രധാന റോഡുകളായ കച്ചേരിപ്പടി- കണമുക്ക്, ആട്പാറ ജംഗ്ഷൻ- സൊസൈറ്റി പടി, സിഎംഎസ് – കുട്ടത്തോട്, കുടിലും മുക്ക് – പന്തളം മുക്ക്, പാലച്ചുവട് – പന്തളം മുക്ക് ചാക്കപ്പാലം -പള്ളിയത്ത് പടി, പള്ളിക്കൽ പടി – ആട്പാറ ജംഗ്ഷൻ റോഡുകളിലൂടെയുള്ള യാത്ര യോഗ്യമല്ല. ഇതിൽ തന്നെ സൊസൈറ്റി പടി റോഡ് ബിഎo & എസി ചെയ്യാൻ വേണ്ടി റോഡ് മെറ്റൽ ഇളക്കിയിട്ട് മൂന്ന് മാസം തികയുന്നു. ഒരു നടപടിയും ഇതുവരെ ഇല്ല.
പുതമൺ പാലം തകർന്നിട്ട് മൂന്നുവർഷമായി എങ്കിലും ഇതുവരെ തൂണുകളുടെ പണി മാത്രമാണ് കഴിഞ്ഞിട്ടുള്ളത്. ഇപ്പോൾ ഈ ജോലി കരാറുകാരൻ നിർത്തിവെച്ചിരിക്കുകയാണ്. ഉത്തരവാദിത്തപ്പെട്ട ജന പ്രതിനിധികൾ ഉദ്യോഗസ്ഥരുടെമേൽ കുറ്റം ഏൽപ്പിച്ച് പിന്മാറാനാണ് ശ്രമിക്കുന്നത്. റോഡുകൾ തകർന്നതോടുകൂടി യാത്ര ബുദ്ധിമുട്ടിലായത് ഏറെയും ടൂവീലർ ഉപയോഗിക്കുന്ന സ്ത്രീകളാണ്. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ശക്തമായ ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് സ്ത്രീകൾ അടക്കമുള്ള നാട്ടുകാർ സമര രംഗത്തേക്ക് ഇറങ്ങുവാൻ തയ്യാറെടുക്കുകയാണ്.





























