റാന്നി: കനത്ത ചൂടു വകവെക്കാതെയും മഴ ഭീക്ഷണി മാറി നിന്നതോടെയും കൊട്ടിക്കലാശം ഗംഭീരമാക്കി ഇടതുമുന്നണി. ഒരു മാസം നിറഞ്ഞു നിന്ന മത്സരച്ചൂട് സമാപിച്ചപ്പോള്‍ അത് ഗംഭീര ആഘോഷമാക്കുകയായിരുന്നു പ്രവര്‍ത്തകര്‍. റാന്നി ഇട്ടിയപ്പാറയില്‍ നടന്ന കലാശക്കൊട്ടിന് മുന്നോടിയായി മന്ദമരുതിയിൽ നിന്നും നടന്ന വിളംബര ജാഥ അഡ്വ. പ്രമോദ് നാരായൺ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. റാന്നി, അങ്ങാടി, പഴവങ്ങാടി, മന്ദമരുതി, വലിയകുളം എന്നിവിടങ്ങളില്‍ നിന്നും നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ ജാഥയായി എത്തി. പ്രകടനം ഇട്ടിയപാറയിൽ തമ്പടിച്ചു. ആയിരക്കണക്കിന് പേരാണ് കലാശക്കൊട്ടിന്
എത്തിയത്. മഴപെയ്യാതെ തെളിഞ്ഞ അന്തരീക്ഷം പ്രവർത്തകർക്ക് കൂടുതൽ ആവേശമായി.
റാന്നി നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറി പിആർ പ്രസാദ്, എൽഡിഎഫ് കൺവീനർ ജോജോ കോവൂർ, കെ കെ സുരേന്ദ്രൻ എന്നിവർ നേതൃത്വം നല്‍കി. വിവിധ നിറങ്ങളിൽ ഉള്ള കൊടിതോരണങ്ങളും വാദ്യമേളങ്ങളും എല്ലാം കൊട്ടികലാശത്തിനു കൊഴുപ്പേകി. കേരള, തമിഴ്നാട് പോലീസും ആംഡ് പോലീസും സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. റാന്നിയിലെ കൊട്ടികലാശത്തിനോട് അനുബന്ധിച്ചുള്ള ഗതാഗത കുരുക്ക് നിയന്ത്രിക്കാൻ പ്രത്യേക സംവിധാനം ഒരുക്കിയിരുന്നു. നാറാണംമൂഴി, വെച്ചൂച്ചിറ, വടശേരിക്കര, പെരുനാട് മേഖലാ കമ്മറ്റികള്‍ പ്രത്യേകമായിട്ടാണ് കൊട്ടിക്കലാശം നടത്തിയത്.