തിരുവനന്തപുരം : പൊതുമേഖലാ സ്ഥാപനമായ അനെർട്ടിൽ ക്രമക്കേടുകൾ വ്യാപകമായിട്ടും അന്വേഷണം എങ്ങുമെത്തുന്നില്ല. സോളാർ പ്ലാന്റ് ക്രമക്കേട്, സ്മാർട്ട് സിറ്റി പദ്ധതികളിലെ ക്രമക്കേടുകളിലാണ് അന്വേഷണം എങ്ങുമെത്താത്തത്. സ്മാർട്ട് സിറ്റി സോളാർ പ്ലാന്റ് സ്ഥാപിച്ചതിലും വലിയ ക്രമക്കേടാണ് നടന്നിരിക്കുന്നത്. എല്ലാ ഫയലുകളും പർച്ചേസ് മാനേജരെയും ഫിനാൻസ് മാനേജരെയും നോക്കുകുത്തിയാക്കിക്കൊണ്ട് കൈകാര്യം ചെയ്തത് വെറും 89 ദിവസം മാത്രമുണ്ടായിരുന്ന താൽക്കാലിക ജീവനക്കാരാണ് എന്നും കണ്ടെത്തിയിരുന്നു.
കേന്ദ്രം നിശ്ചയിച്ച തുകയ്ക്കും വളരെ മുകളിലാണ് അനെർട്ട് സിഇഒ നരേന്ദ്ര വേലൂരി ടെണ്ടർ നിശ്ചയിക്കുന്നത്. നിർമ്മാണശേഷം പ്ലാന്റ് പരിശോധിക്കുന്നത് പോലും താത്കാലിക ജീവനക്കാരോ സ്വകാര്യ കമ്പനി പ്രതിനിധികളോ ആയിരിക്കും. അട്ടപ്പാടിയിൽ സോളാർ പ്ലാന്റ് സ്ഥാപിച്ചതിലും ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതിന്റെ അന്വേഷണം എങ്ങുമെത്തിയിരുന്നില്ല. ഇത്രയും ആരോപണങ്ങൾ ഉയർന്നിട്ടും സിഇഒ ആ സ്ഥാനത്തുതന്നെ തുടരുകയുമാണ്.





























