കവിയൂർ : മഹാദേവക്ഷേത്രത്തിൽ ജീർണാവസ്ഥ മനസ്സിലാക്കാൻ തിരുവിതാംകൂർ-കൊച്ചി ദേവസ്വം ബോർഡ് ഓംബുഡ്‌സ്മാൻ ജസ്റ്റിസ് രാമകൃഷ്ണന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ ക്ഷേത്രം സന്ദർശിച്ചു.
കഴിഞ്ഞമാസം ക്ഷേത്രത്തിൽ എത്തിയ ഓംബുഡ്‌സ്മാന് ഇതടക്കം കവിയൂർ ചമ്പക്കരമലയിൽ അജിത് കുമാറും ക്ഷേത്രോപദേശക സമിതിയും പരാതി നൽകിയിരുന്നു. തുടർന്നാണ് ശനിയാഴ്ച രാവിലെ 10-ന് ദേവസ്വം എക്‌സിക്യുട്ടീവ് എൻജിനീയർ അടക്കമുള്ള ഉദ്യോഗസ്ഥരുമായി ഓംബുഡ്‌സ്മാൻ വിശദമായ പരിശോധനയ്ക്ക് എത്തിയത്. ക്ഷേത്രത്തിലെ നാല് ഗോപുരങ്ങൾ, വെട്ടുകല്ലിൽ തീർത്ത മതിൽക്കെട്ട്, നെടുനീളൻ ആനക്കൊട്ടിൽ, സ്വർണക്കൊടിമരം, ചെമ്പുമേഞ്ഞ വിളക്കുമാടവും നാലമ്പലവും നമസ്‌കാരമണ്ഡപവും ശ്രീകോവിലും കണ്ടു.
ദാരുശില്പങ്ങൾ, ശ്രീകോവിൽ ചുവർ, നമസ്‌കാരമണ്ഡപം, വാതിൽമാടം, ബലിക്കൽപ്പുര എന്നിവയുടെ മച്ചുകളിലെ ദാരുശില്പങ്ങൾ, വലിയ ഊട്ടുപുര, ഉപക്ഷേത്രങ്ങൾ, തന്ത്രിമഠം, മേൽശാന്തിമഠം, ഭജനമഠം എന്നിവയും കണ്ടു. കാലപ്പഴക്കമുള്ളവയുടെ അറ്റകുറ്റപ്പണി വേണ്ടസമയത്ത് ചെയ്യാത്തതുകാരണം ജീർണത പ്രധാന മന്ദിരങ്ങളെ ബാധിച്ചതായി കണ്ടെത്തി. ഇവയിൽ ചുറ്റുമതിൽ, ഊട്ടുപുര, നാലമ്പലം, ശ്രീകോവിൽ തുടങ്ങിയവയുടെ മേൽക്കൂര, ദാരുശില്പങ്ങൾ, വിളക്കുമാടം, വാതിൽമാടം, കീഴ്തൃക്കോവിൽ ക്ഷേത്രം എന്നിവയുടെ അറ്റകുറ്റപ്പണികൾക്ക് അടങ്കൽ തയ്യാറാക്കാൻ അദ്ദേഹം ദേവസ്വം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.





























