അടൂർ: അടൂർ കെഎസ്ആർടിസി ഡിപ്പോയുടെ ശോചനീയാവസ്ഥയും യാത്രക്കാരുടെ ബുദ്ധിമുട്ടുകളും പരിഹരിക്കണമെന്ന് അടൂർ താലൂക്ക് വികസന ജനകീയ സമിതി ആവശ്യപ്പെട്ടു. സമിതിയുടെ യോഗത്തിൽ കെഎസ്ആർടിസി സർവീസുകൾ ശരിയായ രീതിയിൽ ലഭ്യമാക്കുന്ന കാര്യത്തിൽ അധികൃതരുടെ അവഗണനയെ ശക്തമായി വിമർശിച്ചു. പ്രധാനമായും അടൂർ വഴി കടന്നുപോകുന്ന മിന്നൽ, സ്കാനിയ, സ്വിഫ്റ്റ് ഹൈബ്രിഡ് ബസുകൾക്ക് സ്റ്റോപ്പ് അനുവദിക്കുകയും റിസർവേഷൻ സൗകര്യവും ഫെയർ സ്റ്റേജും ഉറപ്പാക്കുകയും വേണം എന്ന ആവശ്യമാണ് സമിതി മുന്നോട്ടുവച്ചത്. നിലവിൽ ഈ ബസുകൾക്ക് അടൂരിൽ റിസർവേഷൻ പോയിന്റ് ഇല്ലാത്തതിനാൽ യാത്രക്കാർക്ക് സീറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കുന്നില്ല.
റിസർവേഷൻ അനുവദിച്ചിരിക്കുന്നത് കൊട്ടാരക്കരയിലും ചെങ്ങന്നൂരിലുമാണ്. ഇത് മൂലം അടൂർ യാത്രക്കാർക്ക് കൂടുതൽ ചാർജ് നൽകേണ്ടിവരുന്നു. കൂടാതെ അടൂർ വഴി പോകുന്ന എ.സി. പ്രീമിയം സൂപ്പർഫാസ്റ്റ് ബസുകൾക്ക് കെഎസ്ആർടിസി ബസ്റ്റാന്റിൽ സ്റ്റോപ്പ് അനുവദിക്കണം എന്ന ആവശ്യം മുന്നോട്ട് വെച്ചു. നിലവിൽ ഈ ബസുകൾ ബൈപ്പാസ് വഴിയാണ് പോകുന്നത്. യാത്രക്കാർക്ക് ടൗണിൽ നിന്ന് സ്റ്റോപ്പ് ലഭിക്കുന്നത് ഏറെ ദൂരത്തിലാണ്. ഹൈസ്കൂൾ ജംഗ്ഷനിൽ നിന്നുള്ള സ്റ്റോപ്പ് ടൗണിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയാണ്. ഇത് പൊതുയാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു. അർദ്ധരാത്രി സമയങ്ങളിൽ ചില ബസുകൾ ബസ്റ്റാന്റിൽ കയറാതെ ബൈപ്പാസ് റോഡിലൂടെ പോകുന്നതായി ശ്രദ്ധയിൽപ്പെട്ടു. ഇത് അർദ്ധരാത്രിയിൽ ടൗണിൽ ബസ് കാത്തിരിക്കുന്നവർക്ക് ബസുകൾ കിട്ടാതെ വലയുന്ന സ്ഥിതിയാണുള്ളത് എന്ന് ചൂണ്ടിക്കാട്ടി.
അടൂർ-മണിപ്പാൽ സർവീസ് പുനരാരംഭിക്കാനും പുതിയ അടൂർ-ബാംഗ്ലൂർ, അടൂർ-മൈസൂർ സർവീസുകൾ ആരംഭിക്കാനും അടൂർ സബ് ഡിപ്പോയെ ജില്ലാ ഡിപ്പോയാക്കി ഉയർത്തണമെന്നും സമിതി ആവശ്യപ്പെട്ടു. ഡിപ്പോയുടെ നിലവിലെ ശോചനീയാവസ്ഥ യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു . ഡിപ്പോയുടെ പാർക്കിംഗ് ഏരിയ തകർന്ന നിലയിലാണ്. വലിയ കുഴികളും കല്ലുകളും നിറഞ്ഞ ഈ പ്രദേശത്ത് യാത്രക്കാരുടെ സുരക്ഷയ്ക്കും പ്രശ്നങ്ങൾ ഉയരുന്നു. ബാത്ത്റൂമുകൾ പ്രവർത്തനക്ഷമമല്ല. പാർക്കിംഗ് ഏരിയയിൽ മതിയായ വെളിച്ചം പോലും ലഭ്യമല്ല എന്ന പ്രശ്നവും സമിതി ഉന്നയിച്ചു. യാത്രക്കാരുടെ ഈ ദുരിതാവസ്ഥ പരിഹരിക്കുന്നതിന് കെഎസ്ആർടിസി അധികാരികൾ ഉടൻ നടപടികൾ സ്വീകരിക്കണം. ഇല്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കേണ്ടി വരും എന്ന മുന്നറിയിപ്പോടെയാണ് യോഗം അവസാനിച്ചത്. യോഗത്തിൽ ജോൺസൺ കുളത്തുംകരോട്ട്, സുരേഷ് കുഴുവേലി, വി.കെ. സ്റ്റാൻലി, ആർ. പത്മകുമാർ, സച്ചു രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.






























