പത്തനംതിട്ട : പത്തനംതിട്ടയില്‍ ന്യൂ ഇയർ ആഘോഷത്തിനിടെ ഡി.ജെ കലാകാരന്റെ ലാപ്ടോപ്പ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ഡി ജി പി റവാഡ ചന്ദ്രശേഖര്‍. എന്താണ് നടന്നതെന്ന് പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തൊട്ടാകെ ആയിരത്തോളം പുതുവത്സര പരിപാടികൾ നടന്നു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാണ് പോലീസ് ശ്രമിച്ചിട്ടുള്ളത്. എന്തെങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ അത് പരിശോധിക്കുമെന്നും ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു ഉദ്യോഗസ്ഥൻ്റെ തെറ്റായ പ്രവൃത്തി മതി അത് തലക്കെട്ടാവാൻ. സാമൂഹ്യ പ്രവർത്തകരെന്ന പോലെ പോലീസ് സമൂഹത്തിൽ ഇടപെടണം. പ്രവർത്തനങ്ങളിൽ സുതാര്യതയും വ്യക്തതയും ഉണ്ടാകണം. പോലീസിനെ കാര്യക്ഷമമായി വിന്യസിക്കും. എണ്ണം മാത്രമല്ല നോക്കേണ്ടത്. ഉള്ളവരെ ഫലപ്രദമായി എങ്ങനെ വിന്യസിക്കാം എന്നതാണ് കാര്യം. ശബരിമല ഇതിന് ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു.






























