ധർമസ്ഥല: മുൻ ശുചീകരണത്തൊഴിലാളി മൃതദേഹങ്ങൾ കുഴിച്ചിട്ടുവെന്ന് പറഞ്ഞ് കാണിച്ചുകൊടുത്ത സ്ഥലത്ത് ആദ്യ ദിനം അന്വേഷണസംഘം കുഴിച്ചുനോക്കിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. നേത്രാവതി പുഴക്കരയിലെ സ്നാനഘട്ടിനരികിലുള്ള റവന്യൂഭൂമിയിലാണ് സംഘം കുഴിച്ചുനോക്കിയത്. മൃതദേഹങ്ങൾ കുഴിച്ചിട്ടതായി കാണിച്ചുകൊടുത്ത 13 സ്ഥലങ്ങൾ തിങ്കളാഴ്ച അന്വേഷണ സംഘം അടയാളപ്പെടുത്തി പോലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. ഇതിൽ ഒന്നാമത്തെ നമ്പറായി അടയാളപ്പെടുത്തിയ സ്ഥലത്താണ് ചൊവ്വാഴ്ച കുഴിച്ചുനോക്കിയത്.
12 മണിയോടെ ആറു തൊഴിലാളികൾ കുഴിച്ചുതുടങ്ങിയെങ്കിലും പുഴയിലെ ശക്തമായ വെള്ളപ്പാച്ചിൽ കാരണം ഉറവവന്നതോടെ മൂന്നടി മണ്ണേ മാറ്റാനായുള്ളു. തുടർന്ന് മണ്ണുമാന്തിയന്ത്രം കൊണ്ടുവന്ന് എട്ടടിയോളം കുഴിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. പോലീസ് നായയെയും എത്തിച്ചിരുന്നു. വൈകീട്ട് ആറോടെ ആദ്യ ദിവസ പരിശോധന അവസാനിപ്പിച്ച് മുൻ ശുചീകരണത്തൊഴിലാളിയെയും കൊണ്ട് അന്വേഷണസംഘം മടങ്ങി. ബുധനാഴ്ച രണ്ടാമത്തെ സ്ഥലത്തെ മണ്ണുനീക്കി പരിശോധന തുടരും.






























