വാഷിങ്ടണ്‍ : യുദ്ധത്തിനെതിരെ കർശന നിലപാട് സ്വീകരിച്ച ലിയോ പതിനാലാമൻ മാർപ്പാപ്പയെ സമ്മർദത്തിലാക്കാൻ അമേരിക്ക ശ്രമിച്ചെന്ന് റിപ്പോർട്ടുകൾ. വത്തിക്കാൻ പ്രതിനിധി കർദ്ദിനാൾ ക്രിസ്റ്റോഫ് പിയറിനെ പെന്‍റഗണ്‍ ഉദ്യോഗസ്ഥർ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി എന്നാണ് റിപ്പോർട്ട്. യുഎസ് പ്രതിരോധ നയരൂപീകരണ വിഭാഗം അണ്ടർ സെക്രട്ടറി എൽബ്രിഡ്ജ് കോൾബിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ കർദ്ദിനാൾ ക്രിസ്റ്റോഫ് പിയറിനെ വിളിച്ചു വരുത്തി അമേരിക്കയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്. ‘ദി ഫ്രീ പ്രസ്സ്’ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം അടച്ചിട്ട മുറിയിൽ കൂടിക്കാഴ്ച നടന്നത്.
‘സ്റ്റേറ്റ് ഓഫ് ദി വേൾഡ്’ പ്രസംഗത്തിൽ മാർപ്പാപ്പ സൈനികാധിനിവേശത്തെയും ആഗോളാധിപത്യത്തെയും വിമർശിച്ചതാണ് അമേരിക്കയെ ചൊടിപ്പിച്ചത്. ലോകത്ത് എന്ത് ചെയ്യാനും തങ്ങൾക്ക് സൈനികമായി കരുത്തുണ്ടെന്നും കത്തോലിക്കാ സഭ അമേരിക്കയുടെ പക്ഷം പിടിക്കുന്നതാണ് നല്ലതെന്നും എൽബ്രിഡ്ജ് കോൾബി മുന്നറിയിപ്പ് നൽകിയതായി ‘ദി ഫ്രീ പ്രസ്സ്’ റിപ്പോർട്ട് ചെയ്തു. തുടർന്ന് അമേരിക്കയുടെ 250-ാം വാർഷികാഘോഷത്തിൽ മാർപ്പാപ്പ നടത്താൻ തീരുമാനിച്ചിരുന്ന ഔദ്യോഗിക സന്ദർശനം റദ്ദാക്കിയതായി സൂചനയുണ്ട്. എന്നാൽ ഇക്കാര്യത്തിൽ വത്തിക്കാനോ പെന്‍റഗണോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.





























