തിരുവനന്തപുരം: സംസ്ഥാനത്ത് 15 വില്ലേജുകളിൽ ഡിജിറ്റൽ റിസർവേ വിജയകരമായി പൂർത്തിയാക്കി. ഈ വില്ലേജുകളിൽ 2022 നവംബർ ഒന്ന് മുതലാണ് ഡിജിറ്റൽ റിസർവേ ആരംഭിച്ചത്. നടപടികൾ യഥാക്രമം പൂർത്തിയാക്കിയതോടെ, സർവേ, റവന്യൂ, റജിസ്ട്രേഷൻ വകുപ്പുകളുടെ ഭൂമി സംബന്ധമായ സേവനങ്ങൾ ഏകജാലക സംവിധാനത്തിൽ ലഭ്യമാക്കാനുള്ള പോർട്ടൽ 15 വില്ലേജുകളിലും ഈ വർഷം ജൂൺ മുതൽ നിലവിൽ വരും. നാല് വർഷത്തിനുള്ളിലാണ് എല്ലാ വില്ലേജുകളിലും ഡിജിറ്റൽ റിസർവേ പൂർത്തീകരിക്കേണ്ടത്.
സംസ്ഥാനത്തെ മൂന്ന് വില്ലേജുകളിൽ അതിരടയാള നിയമപ്രകാരം സെക്ഷൻ 9(2) വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. ഉജാർഉൾവാർ (കാസർഗോഡ്), അഴീക്കോട് (കണ്ണൂർ), വെയ്യൂർ (തിരുവനന്തപുരം) എന്നീ വില്ലേജുകളിലാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഡിജിറ്റൽ റിസർവേ നടത്താനായി 1,500 സർവേയർമാരെയും, 3,200 ഹെൽപ്പർമാരെയുമാണ് കരാർ അടിസ്ഥാനത്തിൽ നിയമിച്ചിട്ടുള്ളത്. ആദ്യ ഘട്ടത്തിൽ 3,61,248 ഹെക്ടറിലാണ് സർവേ നടപടികൾ പൂർത്തിയാക്കേണ്ടത്. നിലവിൽ, 38,286 ഹെക്ടറിൽ മാത്രമാണ് സർവേ നടന്നത്. 858.42 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്.