കൊച്ചി : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ അഭിഭാഷകൻ അഡ്വ ബി രാമൻപിള്ളയെ ചോദ്യം ചെയ്യാൻ ആലോചിക്കുന്നതായി ക്രൈംബ്രാഞ്ച് എസ്.പി മോഹനചന്ദ്രൻ അറിയിച്ചു. അദ്ദേഹത്തെ വിളിച്ചു വരുത്തുന്നതുമായി ബന്ധപ്പെട്ട് ഉടൻ തീരുമാനം കൈക്കൊള്ളും. നടൻ ദിലീപിന്റെ ഫോണിലെ ഡേറ്റ നശിപ്പിക്കാൻ ഉപയോഗിച്ച ഐമാക് കമ്പ്യൂട്ടർ പിടിച്ചെടുത്തിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് സാക്ഷി സാഗര്‍ വിന്‍സെന്റ് നല്‍കിയ ഹര്‍ജിയില്‍ കോടതി സര്‍ക്കാര്‍ നിലപാട് തേടിയിരിക്കുകയാണ്. ഡിവൈഎസ്പി ബൈജു പൗലോസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. പോലീസ് പീഡനമാരോപിച്ചാണ് കേസിലെ സാക്ഷി സാഗര്‍ വിന്‍സെന്റ് ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി ഹൈക്കോടതി അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.
വ്യാജ മൊഴി നൽകാൻ ബൈജു പൗലോസ് ഭീഷണിപ്പെടുത്തിയെന്നാണ് സാക്ഷിയായ സാഗർ വിൻസെന്റ് വെളിപ്പെടുത്തിയത്. തുടരന്വേഷണത്തിന്റെ പേരിൽ ബൈജു പൗലോസ് ഉപദ്രവിക്കുമെന്ന ആശങ്കയുണ്ടെന്നും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നൽകിയ നോട്ടിസിലെ തുടർനടപടികൾ സ്റ്റേ ചെയ്യണമെന്നും സാക്ഷി ആവശ്യപ്പെട്ടിരുന്നു. ബൈജു പൗലോസിനെതിരെ നേരത്തെ ദിലീപ് പരാതി ഉന്നയിച്ചിരുന്നു. ബൈജു പൗലോസ് തന്നോടുള്ള വൈരാഗ്യം തീർക്കുകയാണെന്നും വിചാരണാ നടപടികൾ പരമാവധി നീട്ടിക്കൊണ്ടുപോകുകയാണെന്നുമായിരുന്നു ദിലീപിന്റെ ആരോപണം.