കൊച്ചി : നമ്പർ 18 ഹോട്ടൽ പോക്സോ കേസിലെ മൂന്നാം പ്രതി അഞ്ജലി റിമ ദേവ് ചോദ്യം ചെയ്യലിന് അന്വേഷണ സംഘത്തിന് മുൻപാകെ ഹാജരായില്ല. ഇന്ന് രാവിലെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പോലീസ് നോട്ടീസ് നൽകിയിരുന്നു. എന്നാൽ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും അതിനാൽ ഹാജരാകാനാകില്ലെന്നും കാണിച്ച് അഞ്ജലി കത്ത് നൽകുകയായിരുന്നു.
പോലീസ് അന്വേഷണവുമായി അഞ്ജലി സഹകരിക്കുന്നില്ലെന്നു൦ ഇക്കാര്യ൦ കോടതിയെ അറിയിക്കുമെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സി എച്ച് നാഗരാജ പറഞ്ഞു. വയനാട് സ്വദേശിനിയായ അമ്മയുടെയും പ്രായപൂർത്തിയാകാത്ത മകളുടെയും പരാതിയിലാണ് കൊച്ചി പൊലീസ് 18 ഹോട്ടൽ ഉടമ റോയ് വയലാട്ട് അടക്കമുള്ളവർക്കെതിരെ പോക്സോ കേസെടുത്തത്.
വയനാട് സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഹോട്ടലിലെത്തിച്ച് ബലാത്സംഗത്തിന് ശ്രമിച്ചെന്നാണ് കേസ്. കേസിലെ മൂന്നാം പ്രതിയായ അഞ്ജലി റിമാ ദേവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. അമ്മയ്ക്കൊപ്പം ഹോട്ടലിലെത്തിയ പെൺകുട്ടിയെ കെണിയിൽപ്പെടുത്താൻ ഒത്താശ ചെയ്തെന്നാണ് അഞ്ജലി റിമാ ദേവിനെതിരായ ആരോപണം. എന്നാൽ പരാതി ഉന്നയിച്ച പെൺകുട്ടിയുടെ അമ്മയുമായുളള സാമ്പത്തിക തർക്കമാണ് പരാതിക്ക് കാരണമെന്നാണ് പ്രതികൾ കോടതിയിൽ പറഞ്ഞത്.