ദമ്മാം: കിഴക്കന്‍ സൗദിയിലെ ഹഫർ അൽ ബാത്തിനിൽ നിന്ന് ഏകദേശം 160 കിലോമീറ്റർ അകലെയുള്ള മരുഭൂമിയിൽ വെച്ച് പാമ്പ് കടിയേറ്റ് ഇന്ത്യക്കാരന്‍ മരിച്ചു. പഞ്ചാബ് സ്വദേശിയായ ഗർവിന്ദർ സിങ് (26) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. ഷിപ്പിങ് കമ്പനിയിൽ ട്രക്ക് ഡ്രൈവറായി ജോലി ചെയ്തിരുന്ന ഗർവിന്ദർ സിങ് ട്രക്കുമായി യാത്ര തിരിച്ചതിന് ശേഷം രണ്ട് ദിവസത്തോളം യാതൊരു വിവരവും ലഭിക്കാതായി. തുടർന്ന് വാഹനത്തിന്റെ ജിപിഎസ് പരിശോധിച്ച് നടത്തിയ തിരച്ചിലില്‍ ട്രക്ക് കണ്ടെത്തുകയായിരുന്നു. എന്നാൽ ഗർവിന്ദർ സിങ്ങിനെ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിൽ ട്രക്ക് കണ്ടെത്തിയ സ്ഥലത്തിന് സമീപമുള്ള മരുഭൂമിയിൽ ഗർവിന്ദറിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ട്രക്കിൽ അദ്ദേഹത്തിന്റെ മൊബൈൽ ഫോൺ, പേഴ്സ്, മറ്റ് വ്യക്തിഗത വസ്തുക്കൾ എന്നിവ ഉണ്ടായിരുന്നതായും ആവശ്യത്തിന് ഇന്ധനമുണ്ടായിരുന്നുവെന്നും വാഹനത്തിന് യാതൊരു കേടുപാടുകളും സംഭവിച്ചിരുന്നില്ലെന്നും അന്വേഷണത്തിൽ വ്യക്തമായി. പൊലീസ് അന്വേഷണം, ഫോറൻസിക് പരിശോധന, പോസ്റ്റ്മോർട്ടം റിപ്പോർട്ട് എന്നിവയുടെ അടിസ്ഥാനത്തിൽ പാമ്പ് കടിയേറ്റതാണ് മരണകാരണമെന്ന് അധികൃതർ സ്ഥിരീകരിച്ചു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ ഹഫർ അൽ ബാത്തിൻ ഒ.ഐ.സി.സി പ്രസിഡന്റ് വിബിൻ മറ്റത്തിന്‍റെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കി.



























