ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തിയ കേസിൽ കുറ്റാരോപിതരായ മൂന്ന് ആൺകുട്ടികളെ അന്വേഷണ സംഘം ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിൽ നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിൻ്റെ കണക്കുകൂട്ടൽ. പോലീസിൻ്റെ കസ്റ്റഡി അപേക്ഷ ജുവനൈൽ ജസ്റ്റിസ് ബോർഡ് ശനിയാഴ്ച പരിഗണിക്കും. ആഗസ്റ്റ് 17നാണ് കരുവാറ്റയിൽ 65കാരനെ വാടക വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണത്തിനും പണത്തിനും പുറമേ പെർഫ്യൂം ഉൾപ്പടെയുള്ള വസ്തുക്കളും നഷ്ടപ്പെട്ടിരുന്നു. അന്വേഷണത്തിൽ കൊച്ചുമകളുടെ നിർദേശ പ്രകാരം ആൺസുഹൃത്തുകളാണ് കൊലപ്പെടുത്തിയതെന്നാണ് കണ്ടെത്തൽ. പെൺകുട്ടിക്ക് ഐ ഫോണും സുഹൃത്തുക്കൾക്ക് ആഢംബര ബൈക്കും വാങ്ങാനായിരുന്നു കൊലപാതകം. അറസ്റ്റിലായ ആൺകുട്ടികൾ ആലപ്പുഴ മായിത്തറയിലെ സംരക്ഷണ കേന്ദ്രത്തിലും പെൺകുട്ടി സാമൂഹിക ക്ഷേമ വകുപ്പിൻ്റെ കോഴിക്കോട്ടെ നിരീക്ഷണ കേന്ദ്രത്തിലും കഴിയുയാണ്.
ഒന്നും മൂന്നും പ്രതികളെ മായിത്തറയിലെ സംരക്ഷണ കേന്ദ്രത്തിൽ വെച്ച് ശനിയാഴ്ച്ച ചോദ്യം ചെയ്തിരുന്നു. ഇന്ന് മൂന്നുപേരെയും വീണ്ടും ചോദ്യം ചെയ്യാൻ ജുവനൈൽ ജസ്റ്റിസ് ബോർഡ് അനുമതി നൽകിയിട്ടുണ്ട്. ചോദ്യം ചെയ്യൽ നീളുന്നത് കുട്ടികളുടെ മാനസികനില തകർക്കുമെന്നു എതിർഭാഗം അഭിഭാഷകൻ വാദിച്ചെങ്കിലും അംഗീകരിച്ചില്ല. ആൺകുട്ടികളെ ചോദ്യം ചെയ്തു കഴിഞ്ഞു അന്വേഷണ സംഘം വിശദമായ റിപ്പോർട്ട് സമർപ്പിക്കും. ഇതിനു ശേഷമേ പെൺകുട്ടിയെ കസ്റ്റഡിയിൽ ആവശ്യപ്പെടുകയുള്ളു. കൗൺസിലിങ്ങിനിടെ പെൺകുട്ടി മൊഴി മാറ്റുന്നത് അന്വേഷണത്തിന് വെല്ലുവിളിയാണ്. കേസിൽ പതിമൂന്നുകാരിയുടെ അമ്മയേയും അമ്മുമ്മയേയും അടുത്ത രണ്ടു സുഹൃത്തുക്കൾ ഉൾപ്പടെയുള്ളവരെയും സാക്ഷികളാക്കും.






























