തിരുവനന്തപുരം : മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽനിന്നു വീണു പരിക്കേറ്റയാൾ മതിയായ തുടർചികിത്സ കിട്ടാതെ മരിച്ചതായി ആരോപണം. ചടയമംഗലം കുരിയോട് വെട്ടുവഴി പുളിത്തിട്ടവീട്ടിൽ സുകുമാരപിള്ള(87)യുടെ ബന്ധുക്കളാണ് ആശുപത്രി അധികൃതർക്കെതിരേ രംഗത്തെത്തിയത്. സുകുമാരപിള്ള കട്ടിലിൽനിന്നു വീണു പരിക്കേറ്റ വിവരമറിയിച്ചിട്ടും അധികൃതർ അവഗണിെച്ചന്ന് സുകുമാരപിള്ളയുടെ മകൾ ശ്യാമളാദേവി പറഞ്ഞു. മകളുടെ വാക്കുകൾ: തിരുവോണദിവസമായ ബുധനാഴ്ചയാണ് സുകുമാരപിള്ളയ്‌ക്ക് പക്ഷാഘാതം വന്നത്. ഉടൻതന്നെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. തുടർന്നാണ് തിരുവനന്തപുരത്തേക്കു മാറ്റിയത്. 28-ാം വാർഡിലായിരുന്നു പ്രവേശിപ്പിച്ചത്.
ഇവിടത്തെ ചികിത്സയിൽ ആരോഗ്യനില മെച്ചപ്പെട്ടു. ഇതിനിടെ വ്യാഴാഴ്ച സുകുമാരപിള്ള കട്ടിലിൽനിന്നു വീണു. ഡ്രിപ്പ് സ്റ്റാൻഡിന്റെ കാലിൽ തലയിടിച്ച് ഗുരുതരമായി മുറിവേറ്റു. എന്നാൽ, തലയ്‌ക്ക് പരിക്കേറ്റിട്ടും ഐ.സി.യു.വിലേക്കു മാറ്റിയില്ല. നേരത്തേ കിടന്ന കട്ടിലിൽത്തന്നെ തുടർന്നും കിടത്തുകയും അവിടെ െവച്ചുതന്നെ മരുന്നുകൾ െവച്ച് കെട്ടുകയും ചെയ്തു. പരിക്ക് ഗുരുതരമായിട്ടും മുറിവുകൾ ഡ്രസ് ചെയ്യാനായി അച്ഛനെ മുക്കാൽമണിക്കൂറോളം തനിക്കും സഹായിക്കേണ്ടിവന്നു. പിന്നീട് അസ്വസ്ഥതകൾമൂലം തിങ്കളാഴ്ച സുകുമാരപിള്ള മരിച്ചു. തുടർന്ന് പോസ്റ്റ്‌മോർട്ടം നടത്തിയതിനുശേഷമാണ് മൃതദേഹം വിട്ടുനൽകിയത്. അപസ്മാരം വീണ്ടുമുണ്ടാകാൻ സാധ്യതയുണ്ടെന്ന് അറിഞ്ഞിട്ടും വേണ്ട പരിഗണന നൽകിയില്ല.
മരണശേഷമുള്ള നടപടികളിലും കാലതാമസമുണ്ടായി. പരാതി പറഞ്ഞപ്പോൾ മെഡിക്കൽ കോളേജിൽ ഇത്ര സൗകര്യങ്ങളേയുണ്ടാകൂ എന്നാണ് അറിയിച്ചതെന്നും കുടുംബം പറയുന്നു. സുകുമാരപിള്ളയുടെ ഭാര്യ: ലക്ഷ്മിക്കുട്ടിയമ്മ. മക്കൾ: ഗിരിജാകുമാരി, ശ്യാമളാദേവി (ചടയമംഗലം പഞ്ചായത്ത് അംഗം), കുഞ്ഞുകൃഷ്ണപിള്ള, അനിൽകുമാർ. മരുമക്കൾ: രവീന്ദ്രൻപിള്ള, രാജേന്ദ്രൻപിള്ള, ശ്രീകല, സിനി.
































