തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന് കടുത്ത നിരാശ. സ്ത്രീകൾക്ക് ബസുകളിൽ സൗജന്യ യാത്രയൊരുക്കുന്ന ‘പ്രിയദർശിനി’ പദ്ധതിക്കായി തുക വകയിരുത്തിയത് മാറ്റിനിർത്തിയാൽ കെഎസ്ആർടിസിയെ കരകയറ്റാനുള്ള കാര്യമായ പ്രഖ്യാപനങ്ങളൊന്നും ബജറ്റിലില്ല. പുതിയ ബസുകൾ വാങ്ങുന്നതിനായി പ്രത്യേക വിഹിതം ലഭിക്കുമെന്ന വലിയ പ്രതീക്ഷയിലായിരുന്നു മാനേജ്‌മെന്റും തൊഴിലാളികളും. എന്നാൽ ബജറ്റ് പ്രഖ്യാപനം വന്നപ്പോൾ ഫലം നിരാശാജനകമായിരുന്നു. സർക്കാർ വലിയ പ്രാധാന്യത്തോടെ നടപ്പിലാക്കിയ ‘ഇന്ദിരാ ഗ്യാരന്റി’യിലെ ആദ്യ പദ്ധതിയായ പ്രിയദർശിനിക്കായി 600 കോടി രൂപയാണ് ബജറ്റിൽ അനുവദിച്ചിട്ടുള്ളത്.
സൗജന്യ യാത്രയിലൂടെ കെഎസ്ആർടിസിക്ക് ഉണ്ടാകുന്ന യഥാർഥ വരുമാനനഷ്ടം നികത്താൻ ഈ തുക പൂർണമായും തികയില്ല. എങ്കിലും സർക്കാർ ഈ പദ്ധതിയെ എത്രത്തോളം ഗൗരവത്തോടെയാണ് കാണുന്നത് എന്നതിന്റെ തെളിവാണ് ഈ വലിയ തുകയുടെ വകയിരുത്തൽ. എന്നാൽ, ഈയൊരു പദ്ധതിയുടെ പേരിൽ കെഎസ്ആർടിസിയുടെ മറ്റ് ജീവത്തായ ആവശ്യങ്ങളെല്ലാം ബജറ്റിൽ പൂർണമായും അവഗണിക്കപ്പെട്ടു. നിലവിൽ സംസ്ഥാനത്ത് കാലപ്പഴക്കം ചെന്ന 1,917 ബസുകൾക്ക് പകരമായി പുതിയ ബസുകൾ അടിയന്തരമായി നിരത്തിലിറക്കേണ്ടതുണ്ട്. എന്നാൽ ഇതിനായി ഒരു രൂപ പോലും ബജറ്റിൽ വകയിരുത്തിയിട്ടില്ല. പുതിയ ബസുകൾ വാങ്ങുന്നത് സർക്കാർ പൂർണമായും അവഗണിച്ചു. കൂടാതെ, കെ-സ്വിഫ്റ്റ് കമ്പനിയെ കെഎസ്ആർടിസിയിൽ ലയിപ്പിക്കുമെന്ന ചർച്ചകൾ സജീവമായി നടന്നിരുന്നെങ്കിലും അക്കാര്യത്തിലും ബജറ്റിൽ യാതൊരു തീരുമാനവുമുണ്ടായില്ല. ബജറ്റിലെ അവഗണനയ്ക്കെതിരെ കടുത്ത ഭാഷയിലാണ് തൊഴിലാളി സംഘടനകൾ പ്രതികരിച്ചത്.




























