മലപ്പുറം : ഡിസ്ചാര്‍ജ്ജ് ചെയ്ത രോഗിയെ ബില്ല് അടക്കുന്നതുവരെ ആശുപത്രിയില്‍ തടഞ്ഞുവെച്ച സ്വകാര്യ ആശുപത്രിയും സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷ്യൂറന്‍സ് കമ്പനിയും ചേര്‍ന്ന് 30,000 രൂപ രോഗിയ്ക്ക് നഷ്ടപരിഹാരം നല്‍കണെമെന്ന് മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ വിധിച്ചു. ചുങ്കത്തറ സ്വദേശി നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ നടപടി.
പരാതിക്കാരന്റേയും കുടുംബത്തിന്റെയും പേരില്‍ 2015 മുതല്‍ സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷ്യൂറന്‍സ് പോളിസി ഉണ്ടായിരുന്നു. 2024 സെപ്റ്റംബര്‍ 18 ന് പരാതിക്കാരന്റെ മകന് ശ്വാസ തടസ്സം അനുഭവപ്പെട്ടതിനാല്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റാക്കി സര്‍ജറി നടത്തി. 2024 സെപ്റ്റംബര്‍ 19 ന് ഡിസ്ചാര്‍ജ്ജ് ആവുകയും ചെയ്തു.
ഡിസ്ചാര്‍ജ്ജ് ബില്‍ 66,500 രൂപയായിരുന്നു. എന്നാല്‍ 41,800 രൂപ മാത്രമാണ് ഇന്‍ഷുറന്‍സ് കമ്പനി അനുവദിച്ചത്. കൂടുതല്‍ തുക അനുവദിക്കാന്‍ കഴിയില്ലെന്ന് ഇന്‍ഷുറന്‍സ് കമ്പനി അറിയിച്ചു. തുടര്‍ന്ന് ബന്ധുക്കളില്‍ നിന്നും കടം വാങ്ങി ബില്ല് പൂര്‍ണ്ണമായും അടച്ച ശേഷം വൈകിട്ടാണ് ആശുപത്രി വിട്ടു പോകാന്‍ ഹര്‍ജിക്കാരനും മകനും കഴിഞ്ഞത്. പിന്നീട് അഞ്ചു ദിവസം കഴിഞ്ഞ് 23,905 രൂപ കൂടി ഇന്‍ഷൂറന്‍സ് കമ്പനി അനുവദിച്ചു. ആശുപത്രി ബില്ല് യഥാസമയം അടക്കാന്‍ കഴിയാത്തതിനാല്‍ ഹോസ്പിറ്റലില്‍ അധികസമയം കഴിയേണ്ടി വന്നത് ആശുപത്രിയുടെയും ഇന്‍ഷ്യൂറന്‍സ് കമ്പനിയുടെയും വീഴ്ചയാണെന്ന് ആരോപിച്ച് രോഗിയുടെ കുടുംബം കണ്‍സ്യൂമര്‍ കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു.
ആശുപത്രി രേഖകളില്‍ അഡ്മിഷന്റേയും ഡിസ്ചാര്‍ജ്ജിന്റേയും തിയ്യതിക്കൊപ്പം സമയം കൂടി രേഖപ്പെടുത്താന്‍ ആശുപത്രികള്‍ക്ക് ബാധ്യതയുണ്ടെന്നും മെഡിക്കല്‍ ബില്ല് അടക്കാത്തതിന്റെ പേരില്‍ രോഗിയെ ആശുപത്രി വിട്ടു പോകാന്‍ അനുവദിക്കാതിരിക്കുന്നത് സേവനത്തിലെ വീഴ്ചയാണെന്നും കമ്മീഷന്‍ കണ്ടെത്തി. രോഗിയെ ചികിത്സക്കുശേഷം ഡിസ്ചാര്‍ജ്ജ് ചെയ്യുന്നതും ആശുപത്രി ബില്ല് അടക്കുന്നതും രണ്ട് നടപടികളാണെന്നും കമ്മീഷന്‍ നിരീക്ഷിച്ചു. സര്‍ജ്ജറി കഴിഞ്ഞ രോഗിയെ രാവിലെ ഡിസ്ചാര്‍ജ്ജ് ചെയ്തിട്ടും ഇന്‍ഷുറന്‍സ് തുക അനുവദിക്കാത്തതിനാല്‍ വൈകുന്നേരം വരെ ആശുപത്രിയില്‍ കഴിയേണ്ടിവന്നത് ഇന്‍ഷുറന്‍സ് കമ്പനിയുടെയും ആശുപത്രിയുടെയും ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്ന് കമ്മീഷന്‍ കണ്ടെത്തി. ഇതിനെത്തുടര്‍ന്ന് മുഴുവന്‍ ചികിത്സാ ചെലവും നഷ്ടപരിഹാരമായി 25,000 രൂപയും കോടതി ചെലവായി 5,000 രൂപയും നല്‍കുവാന്‍ കമ്മീഷന്‍ വിധിക്കുകയായിരുന്നു.





























