കോഴിക്കോട് : പൈപ്പ് വഴിയുള്ള ഗ്യാസ് കണക്ഷൻ ഉണ്ടെങ്കിൽ എൽ.പി.ജി. കണക്ഷൻ നിർബന്ധമായും ഒഴിവാക്കണമെന്ന് കേന്ദ്രസർക്കാർ. ഇക്കാര്യം വ്യക്തമാക്കുന്ന സന്ദേശം ഗുണഭോക്താക്കൾക്ക് പാചകവാതക വിതരണ ഏജൻസികൾ അയച്ചുതുടങ്ങി. ഒരുവീട്ടിൽ എൽ.പി.ജി.യും പൈപ്പ് ഗ്യാസും (പി.എൻ.ജി.) ഒരുമിച്ച് കൈവശംവെക്കുന്നത് കേന്ദ്രസർക്കാർ വിലക്കിയിട്ടുണ്ടെന്നും രണ്ടുമുണ്ടെങ്കിൽ എൽ.പി.ജി. ഒഴിവാക്കണമെന്നുമാണ് നിർദേശം. നിശ്ചിതദിവസത്തിനകം എൽ.പി.ജി. ഒഴിവാക്കിയില്ലെങ്കിൽ അതു റദ്ദാവുമെന്നാണ് ഗുണഭോക്താക്കൾക്കു കിട്ടിയ വിവരം. പലർക്കും പല സമയപരിധിയാണ് നൽകിയിരിക്കുന്നത്.
പൈപ്പ് ലൈൻ ഒഴിവാക്കാനുള്ള അവസരമില്ല. ഇന്ത്യൻ ഓയിൽ -അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡാണ് പൈപ്പ് വഴി പ്രകൃതിവാതകമെത്തിക്കുന്നത്. പശ്ചിമേഷ്യയിലെ യുദ്ധത്തെത്തുടർന്ന് എൽ.പി.ജി. ഗുണഭോക്താക്കൾ പി.എൻ.ജി.യിലേക്ക് മാറണമെന്ന് മാർച്ച് 25-ന് കേന്ദ്രസർക്കാർ ഉത്തരവിറക്കിയിരുന്നു. കേന്ദ്രത്തിന്റെ പുതിയ നിർദേശത്തോടെ എൽ.പി.ജി. സബ്‌സിഡികിട്ടുന്ന ഉജ്ജ്വൽ യോജനാ ഉപഭോക്താക്കളും ആശങ്കയിലായി.





























