ആലപ്പുഴ : തുടർച്ചയായ പരസ്യ വിമർശനങ്ങളിൽ യു. പ്രതിഭ എം എൽ എയ്ക്കെതിരെ അച്ചടക്കനടപടിക്ക് സി പി എം. പാർട്ടി കോൺഗ്രസ് സമാപിച്ച ശേഷം ജില്ലാ കമ്മിറ്റി കൂടി നടപടിയെടുക്കും. കായംകുളം ഏരിയ കമ്മിറ്റിയുടെ അടക്കം ശക്തമായ സമ്മർദത്തെ തുടർന്നാണ് തീരുമാനം. സി പി എം ഏരിയ കമ്മിറ്റി അംഗം കൂടിയാണ് യു. പ്രതിഭ
എം എൽ എയുടേത് സംഘടനാ വിരുദ്ധ നടപടിയാണ്. പാർട്ടിക്കുള്ളിൽ പറയേണ്ട കാര്യങ്ങൾ നവ മാധ്യമങ്ങളിലൂടെയും അല്ലാതെയും തുറന്നു പറയുന്നു. വോട്ട് ചോർച്ച ഉൾപ്പെടെ ഗൗരവമുള്ള കാര്യങ്ങൾ പറയേണ്ട സമയങ്ങളിൽ പറഞ്ഞില്ല. പാർട്ടി ഫോറത്തിന് പുറത്ത് ബോധപൂർവ്വം എല്ലാം ചർച്ചയാക്കുന്നു. വിവാദം ആയ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ എം എൽ എയോട്, സി പി എം ജില്ലാ സെക്രട്ടറി വിശദീകരണം തേടിയിരുന്നു. മറുപടി തൃപ്തികരമായിരുന്നില്ലെങ്കിലും സംസ്ഥാന സമ്മേളനം അടുത്തിരിക്കെ നടപടിക്ക് പാർട്ടി മുതിർന്നില്ല.
മാത്രമല്ല, എല്ലാം ഏറ്റുപറഞ്ഞ് ഫേസ്ബുക്ക് അക്കൗണ്ട് പോലും എം എൽ എ ഉപേക്ഷിച്ചിരുന്നു. വിവാദങ്ങൾ അവസാനിച്ചുവെന്നിരിക്കെയാണ് കഴിഞ്ഞദിവസം, പൊതുവേദിയിൽ വീണ്ടും പരസ്യ വിമർശനവുമായി പ്രതിഭ രംഗത്തെത്തിയത്. ഇതോടെ കായംകുളത്തെ പാർട്ടി ഔദ്യോഗിക വിഭാഗം അടക്കം എം എൽ എക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാക്കി. തരംതാഴ്ത്തൽ പോലെ ശക്തമായ നടപടി പ്രതിഭയ്ക്കെതിരെ ഉണ്ടാകുമെന്നാണ് സൂചന.
യു പ്രതിഭ എംഎല്‍എയുടെ വിവാദ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ്ണ രൂപം
നമ്മുടെ പാർക്ക് ജംഗ്ഷൻ പാലം നിർമ്മാണം പുരോഗമിക്കുന്നു. കഴിഞ്ഞ ദിവസം പോസ്റ്റ് ഷിഫ്റ്റിംഗുമായി ബന്ധപ്പെട്ട ചില തടസ്സങ്ങൾ എന്റെ ശ്രദ്ധയിൽ തന്നിരുന്നു. അത് പരിഹരിച്ചിട്ടുണ്ട്. ഓരോ വികസനം ചെയ്യുമ്പോഴും ഈ നാട്ടിലെ സാധാരണക്കാരായ ജനങ്ങളുടെ മുഖമാണ് എനിക്ക് സംതൃപ്തി നൽകുന്നത്. എന്നെക്കൊണ്ട് സാധ്യമായതൊക്കെ ഇനിയും കായംകുളത്തിനായി ചെയ്യും.
തെരഞ്ഞെടുപ്പു കാലത്ത് കായംകുളത്തെ ചിലർക്കെങ്കിലും ഞാൻ അപ്രിയയായ സ്ഥാനാർത്ഥിയായിരുന്നു. എന്നാൽ താഴെത്തട്ടിലുള്ള സാധാരണ സഖാക്കളും ജനങ്ങളും കൂടെ നിന്നു. അഭിമാനകരമായി നമ്മൾക്ക് ജയിക്കാൻ കഴിഞ്ഞു. ബോധപൂർവമായി തന്നെ എന്നെ തോൽപ്പിക്കാൻ മുന്നിൽ നിന്ന് നയിച്ച പ്രാദേശിക മാധ്യമ പ്രവർത്തകൻ പാർട്ടി ഏരിയ കമ്മിറ്റി തീരുമാനപ്രകാരം ഹോസ്പിറ്റൽ മാനേജ്മെൻറ് കമ്മിറ്റിയിൽ വന്നതും ദുരൂഹമാണ്. ഏതെങ്കിലും നേതാക്കന്മാരാണ് ഈ പാർട്ടി എന്ന് ഞാൻ വിശ്വസിക്കുന്നില്ല.
അമ്പലപ്പുഴ തെരഞ്ഞെടുപ്പ് ചർച്ചയായപ്പോൾ പോലും കായംകുളത്തെ വോട്ട് ചോർച്ച എങ്ങും ചർച്ചയായില്ല. ഏറ്റവും കൂടുതൽ വോട്ട് ചോർന്നുപോയത് കായംകുളത്ത് നിന്നാണ്. കേരള നിയമസഭയിൽ കായംകുളത്തെ ആണ് അഭിമാനപൂർവം പ്രതിനിധീകരിക്കുന്നത്. എനിക്കെതിരെ കുതന്ത്രം മെനഞ്ഞവർ പാർട്ടിയിലെ സർവ്വസമ്മതരായ് നടക്കുന്നു. ഹാ കഷ്ടം എന്നല്ലതെ എന്ത് പറയാൻ. 2001ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പൂർണ്ണ മെമ്പറായി പ്രവർത്തനം ആരംഭിച്ച എനിക്ക് ഇന്നും എന്നും എന്റെ പാർട്ടിയോട് ഇഷ്ടം. കുതന്ത്രം മെനയുന്ന നേതാക്കന്മാരെ നിങ്ങൾ ചവറ്റുകുട്ടയിൽ ആകുന്ന കാലം വിദൂരമല്ല. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോകില്ല.
































