ന്യൂഡൽഹി: എസ്ഐആറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്കും മുൻ മുഖ്യമന്ത്രി അരവിന്ദ്‍ കെജ്‍രിവാളിനും ഉൾപ്പെടെ നോട്ടീസ്. കരട് വോട്ടർ പട്ടികയിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. 33.1 ലക്ഷം വോട്ടർമാർക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്. നിലവിലെയും പഴയതുമായ വോട്ടർ പട്ടികയിലെ പേരുകളിലെ വ്യത്യാസം, പിതാവിന്റെ പേരിലോ വോട്ടർ ബന്ധിപ്പിച്ചിരിക്കുന്ന ബന്ധുവിന്റെ പേരിലോ ഉള്ള പൊരുത്തക്കേടുകൾ അടക്കം 11 തരം പൊരുത്തക്കേടുകളാണ് ദില്ലിയിൽ കണ്ടെത്തിയിട്ടുള്ളത്.
മാതാപിതാക്കളുടെ പ്രായവ്യത്യാസം ചൂണ്ടിക്കാട്ടിയാണ് ദില്ലി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നോട്ടീസ് നൽകിയിരിക്കുന്നത്.
ഷാലിമാർ ബാഗ് നിയമസഭാ മണ്ഡലത്തിലെ പാർട്ട് നമ്പർ 123-ൽ ഉൾപ്പെട്ട രേഖ ഗുപ്തയുടെ പേര് ഈ പട്ടികയിലുണ്ട്. രക്ഷിതാവും മക്കളും തമ്മിൽ 15 വയസ്സിൽ താഴെയുള്ള പ്രായവ്യത്യാസമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ സോഫ്റ്റ്‌വെയർ കണ്ടെത്തിയ പൊരുത്തക്കേട്. കെജ്‍രിവാളിനും കെജ്‍രിവാളിന്‍റെ കുടുംബാംഗങ്ങൾക്കും നോട്ടീസ് നൽകിയിട്ടുണ്ട്. അരവിന്ദ് കെജ്‍രിവാളിന്റെ പേരും അദ്ദേഹത്തിന്റെ മാതാപിതാക്കളായ ഗോവിന്ദ് റാം കെജ്‍രിവാൾ, ഗീതാ ദേവി, ഭാര്യ സുനിത കെജ്‍രിവാൾ, മകൻ പുൽകിത് കെജ്‍രിവാൾ എന്നിവരുടെ പേരുകളും ‘നോ മാപ്പിങ്’ എന്ന വിഭാഗത്തിലാണ് ഉൾപ്പെട്ടിരിക്കുന്നത്.
വോട്ടറുടെയോ ബന്ധുക്കളുടെയോ വിവരങ്ങൾ നൽകിയിട്ടില്ലാത്തതോ അല്ലെങ്കിൽ മുൻ എസ്‌ഐആർ പട്ടികയുമായി ബന്ധിപ്പിക്കാൻ സാധിക്കാത്തതോ ആയ വോട്ടർമാരാണ് ഈ വിഭാഗത്തിൽ വരുന്നത്. ഈ വിഭാഗത്തിൽപ്പെടുന്ന വോട്ടർമാർ തങ്ങളുടെ യോഗ്യത തെളിയിക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചിട്ടുള്ള 12 അംഗീകൃത രേഖകളിൽ ഏതെങ്കിലും സമർപ്പിക്കേണ്ടതുണ്ട്.
































