മുംബൈ : പാവയ്ക്ക കൊണ്ട് വിഭവമുണ്ടാക്കിയതിനെ ചൊല്ലിയുണ്ടായ തർക്കം കലാശിച്ചത് കൊലപാതകത്തിൽ. മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ജില്ലയിൽ മകൻ അമ്മയെ കൊലപ്പെടുത്തി. സുമിത്ര പെത്കുലെ (65) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ ജഗദീഷ് പെത്കുലെയെ (37) പോലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ചെത്തിയ മകൻ അമ്മയെ മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു. ജഗദീഷ് സ്ഥിരം മദ്യപിക്കുന്നതിനാൽ ഭാര്യ രണ്ട് മാസം മുമ്പ് വീടുവിട്ട് പോയിരുന്നു. ഇതിന് പിന്നാലെ അമ്മയ്‌ക്കൊപ്പം തറവാട് വീട്ടിലായിരുന്നു ജഗദീഷ് താമസിച്ചിരുന്നത്. സംഭവ ദിവസവും മദ്യപിച്ചെത്തിയ ജഗദീഷ് അമ്മയുമായി വഴക്കുണ്ടാക്കി. തനിക്ക് പാവയ്ക്ക ഇഷ്ടമല്ലെന്നും എന്തിനാണ് ഇത് പാകം ചെയ്തതെന്നും ചോദിച്ചായിരുന്നു വഴക്ക്.
വഴക്ക് കയ്യേറ്റത്തിലേക്ക് കടന്നതോടെ ജഗദീഷ് അമ്മയെ ക്രൂരമായി മർദിച്ചു. മകന്റെ മർദനമേറ്റ അമ്മ സംഭവ സ്ഥലത്ത് തന്നെ മരിച്ചതായി പോലീസ് പറഞ്ഞു. സംഭവത്തിന് ശേഷം താൻ അമ്മയെ കൊലപ്പെടുത്തിയെന്ന് ഇയാൾ അയൽവാസികളോട് പറഞ്ഞെങ്കിലും മദ്യപിച്ച് പറയുകയായിരിക്കുമെന്ന് കരുതി അവരെല്ലാം ആദ്യം അതിനെ അവഗണിച്ചു. എന്നാൽ സംശയം തോന്നിയ ചിലരാണ് പോലീസിൽ വിവരമറിയിച്ചത്. ശേഷം പോലീസ് എത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പാവയ്ക്ക വിഭവവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും കേസ് രജിസ്റ്റർ ചെയ്ത് തുടർ നടപടികളും അന്വേഷണവും ആരംഭിച്ചതായും പോലീസ് അറിയിച്ചു.





























