തൃശൂർ : പൂരം അലങ്കോലമായതിൽ എഡിജിപി റിപ്പോർട്ട് തള്ളി വി എസ് സുനിൽ കുമാർ. കമ്മീഷണര്‍ മാത്രം വിചാരിച്ചാൽ പൂരം കലക്കാനാകില്ലെന്ന് സിപിഐ നേതാവും തൃശ്ശൂരിലെ ഇടതുപക്ഷ സ്ഥാനാർഥിയുമായിരുന്ന വി എസ് സുനിൽ കുമാർ പറഞ്ഞു. ബാഹ്യ ഇടപെടൽ ഇല്ലെന്ന റിപ്പോർട്ട് അംഗീകരിക്കാനാവില്ല. ഇതിന് പിന്നിൽ വ്യക്തമായ ഗൂഢാലോചനയും ഇടപെടലുമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. റിപ്പോർട്ട് ഇതുവരെ കണ്ടിട്ടില്ല, കാണാതെ പ്രതികരിക്കാനാവില്ലെന്നാണ് ഇപ്പോഴും പറയാനുള്ളത്. പൂരം കലക്കിയതിന് പിന്നിൽ ആസൂത്രണമുണ്ടെന്ന് ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. 1200 പേജുള്ള റിപ്പോർട്ടാണ് പുറത്തുവന്നത്. അതിനാൽ കാര്യം വ്യക്തമായി മനസ്സിലാക്കാതെ പറയാനാകില്ലെന്നും സുനിൽ കുമാർ വ്യക്തമാക്കി. പൂരം അട്ടിമറിക്കാൻ ഗൂഢാലോചന നടന്നിട്ടില്ലെന്ന വാദം തിരുവമ്പാടി ദേവസ്വം പ്രതിനിധി കെ. ഗിരീഷ് കുമാറും തള്ളി. പരിചയസമ്പന്നരായ പോലീസ് ഉദ്യോഗസ്ഥരെ കൊണ്ടുവരണമെന്ന് നേരത്തെ ദേവസ്വങ്ങൾ ആവശ്യപ്പെട്ടിരുന്നു. പത്ത് പതിനഞ്ച് കൊല്ലം പൂരം നടത്തിയ ഉദ്യോഗസ്ഥർ കേരളത്തിലുണ്ട്.
തൃശ്ശൂർ പൂരം അലങ്കോലമായ സംഭവത്തിൽ ഗൂഢാലോചനയോ അട്ടിമറിയോ നടന്നിട്ടില്ലെന്നാണ് മുഖ്യമന്ത്രിക്ക് സമർപ്പിച്ച അന്വേഷണ റിപ്പോർട്ട്. പൂരം ഏകോപനത്തിൽ അന്നത്തെ കമ്മിഷണർ അങ്കിത് അശോകനാണ് വീഴ്ച പറ്റിയത്. കമ്മിഷണറുടെ പരിചയക്കുറവ് വീഴ്ചയായെന്നും എഡിജിപി എം.ആര്‍ പറഞ്ഞു. റിപ്പോർട്ടിൽ ദേവസ്വങ്ങൾക്കെതിരെയും പരാമർശമുണ്ട്. ലോക്കൽ പോലീസിന്റെ ഏകോപനത്തിലുണ്ടായ വീഴ്ചയാണ് പൂരം അലങ്കോലമാകുന്നതിലേക്ക് നയിച്ചത്. പ്രശ്നങ്ങൾ ഉണ്ടായപ്പോൾ കാരണക്കാരെ അനുനയിപ്പിക്കാൻ പോലീസിന് കഴിഞ്ഞില്ല. പകരം പ്രശ്നം കൂടുതൽ ഗൗരവത്തിലേക്ക് എത്തിക്കുന്നതായിരുന്നു നടപടി. ഉത്സവം നടത്തിപ്പുമായിബന്ധപ്പെട്ട ചില വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തത് വലിയ പ്രശ്നമായെന്നും കണ്ടെത്തൽ.





























