ദുബൈ : ഇൻഡിഗോ വിമാന സർവീസുകളിലുണ്ടായ തടസ്സങ്ങളും റദ്ദാക്കലുകളും മൂലം യുഎഇ-ഇന്ത്യ സെക്ടറിലും യാത്രാ പ്രതിസന്ധി രൂക്ഷമാകുന്നു. യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ഏകദേശം 25 ശതമാനം വരെ ഉയർന്നു. 700 ദിർഹം (ഏകദേശം 15,800 രൂപ) വരെയാണ് വർധനവുണ്ടായത്. യുഎഇയിൽ യാത്രാ തിരക്കേറുന്ന സീസൺ തുടങ്ങിയതും തിരക്കേറിയ യുഎഇ-ഇന്ത്യ റൂട്ടുകളിലെ നിരക്ക് കുതിച്ചുയരാൻ കാരണമായി. ഇത് യാത്രക്കാരുടെ ബഡ്ജറ്റിനെ കാര്യമായി ബാധിച്ചിരിക്കുകയാണ്. യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് ആഴ്ചയിൽ 220ൽ അധികം സർവീസുകൾ നടത്തുന്ന വിമാന കമ്പനിയാണ് ഇൻഡിഗോ.
നിലവിലെ പ്രശ്നങ്ങൾ വളരെ വലുതാണെന്നും ആളുകളുടെ വ്യക്തിപരവും തൊഴിൽപരവുമായ ജീവിതത്തെ അത് ബാധിക്കുന്നുണ്ടെന്നും ‘ക്ലിയർട്രിപ്പ് മിഡിൽ ഈസ്റ്റി’ൻ്റെ ബോർഡ് മെമ്പർ സമീർ ബാഗുലിനെ ഉദ്ധരിട്ട് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ‘വിനോദസഞ്ചാരത്തിനായി ഇന്ത്യയിലേക്കോ ദുബൈയിലേക്കോ യാത്ര ചെയ്യുന്നവരെയാകും ഇത് കൂടുതൽ ബാധിക്കുക, കാരണം ബുക്ക് ചെയ്ത ഹോട്ടലുകളും മറ്റ് പ്രവർത്തനങ്ങളും നഷ്ടപ്പെടാൻ സാധ്യതയുള്ളതിനാൽ അവർക്ക് യാത്രകൾ റദ്ദാക്കേണ്ടിവരും. യാത്രക്കാർക്ക് വിവരങ്ങൾ നൽകാൻ ഞങ്ങൾ എയർലൈനുമായി ബന്ധപ്പെടുന്നുണ്ടെങ്കിലും അവരുടെ പരിമിതമായ സേവന ലഭ്യത ഒരു വെല്ലുവിളിയാണ്,’- ബാഗുൽ ഖലീജ് ടൈംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.





























