പട്ന : യുവാവിനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തി മൃതദേഹം രാസവസ്തുക്കൾ ഉപയോഗിച്ച് അലിയിപ്പിച്ച് കളയാനുള്ള നീക്കം കലാശിച്ചത് പൊട്ടിത്തെറിയിൽ. ഒടുവിൽ വിവരം പുറത്തറിഞ്ഞതോടെ എല്ലാവരും പോലീസിന്റെ പിടിയിൽ. ബിഹാറിലെ സിക്കന്ദർപുർ നഗർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഏവരെയും ഞെട്ടിച്ച സംഭവമുണ്ടായത്.
ബിഹാറിൽ അനധികൃത മദ്യക്കച്ചവടം നടത്തുന്ന രാകേഷി (30) നെയാണ് ഭാര്യ രാധയും കാമുകൻ സുഭാഷും ചേർന്ന് കൊലപ്പെടുത്തിയത്. കൃത്യം നടത്താൻ രാധയുടെ സഹോദരി കൃഷ്ണയും ഇവരുടെ ഭർത്താവും സഹായിച്ചിരുന്നു. എന്നാൽ കൊലപാതകത്തിന് ശേഷം ആരുമറിയാതെ മൃതദേഹം അലിയിപ്പിച്ച് കളയാനുള്ള നീക്കമാണ് പ്രതികൾക്ക് വിനയായത്.
ഫ്ലാറ്റിൽവെച്ച് രാസവസ്തുക്കൾ ഉപയോഗിച്ച് മൃതദേഹം അലിയിപ്പിക്കാനുള്ള നീക്കം പൊട്ടിത്തെറിയിൽ കലാശിക്കുകയായിരുന്നു. ഇതോടെ സമീപവാസികൾ പോലീസിനെ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോൾ ചിന്നിച്ചിതറിയ മൃതദേഹാവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ടത് രാകേഷാണെന്നും ഭാര്യയും കാമുകനും ഉൾപ്പെടെയുള്ളവരാണ് കൃത്യം നടത്തിയതെന്നും തെളിഞ്ഞത്.
സിക്കന്ദർപുർ സ്വദേശിയായ രാകേഷ് ബിഹാറിൽ അനധികൃത മദ്യവിൽപ്പന നടത്തുന്നയാളാണ്. മദ്യനിരോധനം നിലനിൽക്കുന്ന സംസ്ഥാനത്ത് അധികൃതരെ വെട്ടിച്ച് മദ്യം എത്തിച്ച് വിൽപ്പന നടത്തുകയായിരുന്നു ഇയാൾ. അതിനാൽ തന്നെ പോലീസും ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു.
പോലീസിന്റെ വലയിൽ കുരുങ്ങാതിരിക്കാൻ രഹസ്യകേന്ദ്രങ്ങളിലാണ് രാകേഷ് താമസിച്ചിരുന്നത്. അപൂർവമായി മാത്രമേ ഭാര്യ താമസിക്കുന്ന ഫ്ലാറ്റിൽ വരാറുള്ളൂ. മിക്കപ്പോഴും രഹസ്യകേന്ദ്രങ്ങളിലായതിനാൽ ബിസിനസ് പങ്കാളിയായ സുഭാഷിനെയാണ് വീട്ടിലെ കാര്യങ്ങൾ നോക്കാനായി ചുമതലപ്പെടുത്തിയിരുന്നത്. ഇതോടെ ബിസിനസ് പങ്കാളിയായ സുഭാഷും രാകേഷിന്റെ ഭാര്യയായ രാധയും അടുപ്പത്തിലാവുകയായിരുന്നു.
രഹസ്യബന്ധം വളർന്നതോടെ രാകേഷിനെ ജീവിതത്തിൽനിന്ന് ഒഴിവാക്കാൻ രാധയും സുഭാഷും തീരുമാനിച്ചു. ഇക്കാര്യം സഹോദരിയെയും സഹോദരീ ഭർത്താവിനെയും അറിയിച്ചു. തുടർന്ന് കഴിഞ്ഞ ശനിയാഴ്ച കൃത്യം നടത്താൻ തീരുമാനിച്ചു. അന്നേദിവസം തീജ് ചടങ്ങിന്റെ ആഘോഷങ്ങൾക്കായി രാധ ഭർത്താവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി.
വീട്ടിലെത്തിയ രാകേഷിനെ രാധയും കാമുകനും മറ്റ് രണ്ടുപേരും ചേർന്നാണ് കൊലപ്പെടുത്തിയത്. മരണം ഉറപ്പാക്കിയ ശേഷം കാമുകനായ സുഭാഷ് മൃതദേഹം പല കഷണങ്ങളാക്കി വെട്ടിനുറുക്കി. തുടർന്ന് ഫ്ളാറ്റിനുള്ളിൽവെച്ച് തന്നെ രാസവസ്തുക്കൾ ഉപയോഗിച്ച് മൃതദേഹം അലിയിപ്പിച്ച് കളയാനായിരുന്നു ശ്രമം. എന്നാൽ രാസവസ്തുക്കൾ ഒഴിച്ചതോടെ പൊട്ടിത്തെറി സംഭവിക്കുകയായിരുന്നു.
ഫ്ലാറ്റിൽ പൊട്ടിത്തെറിയുണ്ടായത് കണ്ട അയൽക്കാരാണ് വിവരം പോലീസിനെ അറിയിച്ചത്. പോലീസ് ഫ്ലാറ്റിലെത്തി പരിശോധിച്ചപ്പോൾ ചിന്നിച്ചിതറിയ മൃതദേഹാവശിഷ്ടങ്ങളാണ് കണ്ടത്. ഇതോടെ പ്രതികളെ ചോദ്യം ചെയ്യുകയും കൊലപാതകവിവരം പുറത്തറിയുകയുമായിരുന്നു. ഫൊറൻസിക് പരിശോധനയിൽ മൃതദേഹം രാകേഷിന്റേതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
അതിനിടെ ഫ്ലാറ്റിൽ പൊട്ടിത്തെറിയുണ്ടായെന്ന വിവരം പുറത്തറിഞ്ഞതിന് പിന്നാലെ രാകേഷിന്റെ സഹോദരൻ ദിനേശ് സാഹ്നി പോലീസിൽ പരാതി നൽകിയിരുന്നു. കൊല്ലപ്പെട്ടത് രാകേഷാണെന്നും സഹോദരന്റെ ഭാര്യയും കാമുകനുമാണ് കൊലപാതകം നടത്തിയതെന്നും ദിനേശ് പരാതിയിൽ ഉന്നയിച്ചിരുന്നു. സുഭാഷും രാധയും തമ്മിലുള്ള ബന്ധം എല്ലാവർക്കും അറിയാമെന്നും വാടകവീട്ടിൽ താമസിച്ചിരുന്ന രാകേഷ് ഏതാനുംദിവസം മുമ്പാണ് സ്വന്തം വീട്ടിലേക്ക് പോയെന്നും സഹോദരൻ നേരത്തെ പ്രതികരിച്ചിരുന്നു.