വെച്ചുച്ചിറ: ഓണക്കാലത്ത് വിഷാംശമില്ലാത്ത പച്ചക്കറികൾ ജനങ്ങൾക്ക് ലഭ്യമാക്കാൻ സംസ്ഥാന സർക്കാരിന്റെ ഞാറ്റുവേല പദ്ധതി ഫലപ്രദമായി പ്രയോജനപ്പെടുത്തണമെന്ന് റാന്നി എം.എൽ.എ അഡ്വ.പഴകുളം മധു പറഞ്ഞു. കൃഷിവകുപ്പും റാന്നി ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച ഞാറ്റുവേലച്ചന്തയുടെയും കർഷകസഭയുടെയും ബ്ലോക്ക് തല ഉദ്ഘാടനം വെച്ചുചിറയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓണക്കാലത്തെങ്കിലും കീടനാശിനികളുടെയും വിഷവസ്തുക്കളുടെയും കലർപ്പില്ലാത്ത പച്ചക്കറികളും മറ്റ് ഭക്ഷ്യവസ്തുക്കളും ജനങ്ങൾക്ക് ലഭ്യമാക്കാൻ സർക്കാർ സംവിധാനങ്ങളും കർഷകരും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് എം.എൽ.എ പറഞ്ഞു.
ഭക്ഷ്യവസ്തുക്കളിൽ വിഷാംശം കലർത്തുന്നവർക്കെതിരെ വിദേശരാജ്യങ്ങളിൽ കർശന നിയമനടപടികളാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നമ്മുടെ രാജ്യത്തും ഇത്തരം നിയമങ്ങൾ കർശനമായി നടപ്പാക്കിയാൽ മാത്രമേ വിഷാംശം കലർന്ന ഭക്ഷണത്തിൽനിന്ന് ജനങ്ങൾക്ക് മോചനം ലഭിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം നിയമങ്ങൾ നടപ്പാക്കാൻ പട്ടാളഭരണമൊന്നും ആവശ്യമില്ലെന്നും ശക്തമായ നിയമനിർവഹണവും ഭരണകൂടത്തിന്റെ ഇച്ഛാശക്തിയുമാണ് വേണ്ടതെന്നും അഡ്വ.പഴകുളം മധു അഭിപ്രായപ്പെട്ടു.
ചടങ്ങിൽ റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനു വയറൻമരുതി, പഞ്ചായത്ത് പ്രസിഡന്റ് രമാദേവി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സനോജ് മേമന, നിഷ അലക്സ്, ആനി ജേക്കബ്, മേഴ്‌സി ഫിലിപ്പ്, മേഴ്‌സി പാണ്ടിയത്ത്, കൃഷി ഓഫീസർ റെജിമോൾ തോമസ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഷീൻ, പഞ്ചായത്ത് അംഗങ്ങളായ ഇ. വി. വർക്കി, ടി. കെ. ജെയിംസ്, അനീഷ്, റസീ ജോഷി, അനിമോൾ, ബിന്ദു തോമസ് എന്നിവർ പ്രസംഗിച്ചു.






























