പത്തനംതിട്ട : മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി പണം നൽകി ഇ മാലിന്യം ശേഖരിക്കുന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട നഗരസഭയിൽ നടന്നു. ഹരിതകർമ്മസേനയാണ് സംസ്ഥാന വ്യാപകമായി നഗരസഭാ പ്രദേശങ്ങളിലെ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഇവ ശേഖരിക്കുന്നത്. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജെറി അലക്സിന്റെ അദ്ധ്യക്ഷതയിൽ മുൻസിപ്പൽ ചെയർപേഴ്സൺ അഡ്വ.സക്കീർ ഹുസൈൻ ഉദ്ഘാടനം നിർവ്വഹിച്ചു. സി.ഡി.എസ്സ് അംഗം സന്ധ്യാ പണിക്കരിൽ നിന്നും ഇ-മാലിന്യം സ്വീകരിച്ച് തുക കൈമാറുകയും ചെയ്തു.
ജില്ല ആസൂത്രണ സമിതി അംഗം പി.കെ.അനീഷ്, കൗൺസിലർ ബിജിമോൾ മാത്യു, ശുചിത്വ മിഷൻ ജില്ലാ കോഡിനേറ്റർ നിഫി.എസ്. ഹക്ക്, പ്രോഗ്രാം ഓഫീസർ അജയ്.കെ.ആർ, ഹരിത കേരളം മിഷൻ ജില്ലാ കോഡിനേറ്റർ ജി. അനിൽകുമാർ, ക്ലീൻ കേരളാ കമ്പനി ജില്ലാ മാനേജർ എം.ബി. ദിലീപ് കുമാർ, ക്ലീൻ സിറ്റി മാനേജർ എം.പി. വിനോദ് കുമാർ, ഗ്രീൻ വില്ലേജ് കോഡിനേറ്റർ പ്രസാദ്, ഹരിതകർമ്മസേനാ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. അപകടകരമല്ലാത്ത എല്ലാ ഇ-മാലിന്യങ്ങൾക്കും കിലോഗ്രാമിന് ഹരിത കർമ്മസേന തുക വീട്ടുകാർക്കും സ്ഥാപനങ്ങൾക്കും നൽകും. ഹരിത കർമ്മ സേന ശേഖരിക്കുന്ന ഇ-മാലിന്യങ്ങൾ ക്ലീൻ കേരളാ കമ്പനി ഏറ്റുവാങ്ങി ശാസ്ത്രീയ സംസ്ക്കരണത്തിനയക്കും. അലക്ഷ്യമായി ഇ-മാലിന്യം വലിച്ചെറിയുന്നത് കുറയ്ക്കാൻ വേണ്ടിയാണ് ശേഖരണം നടത്തുന്നത്.
പുന: ചക്രമണ യോഗ്യമായ ഓരോ ഇനത്തിനും ശേഖരിക്കുമ്പോൾ കൈമാറുന്നവർക്ക് കിലോഗ്രാമിന് 4രൂപാ മുതൽ 127 രൂപാ വരെ ഹരിത കർമ്മ സേന നൽകും. ട്യൂബ് ലൈറ്റ്, പൊട്ടിയ പിക്ച്ചർ ട്യൂബ്, സി.എഫ്.എൽ ബൾബ് തുടങ്ങിയ അപകടകരമായ ഇ-മാലിന്യങ്ങൾക്ക് നഗരസഭ ക്ലീൻ കേരളാ കമ്പനിക്ക് നിശ്ചിത തുക നൽകി ശാസ്ത്രീയ സംസ്ക്കരണത്തിനയക്കും. നഗരസഭാ കോർപ്പറേഷൻ പ്രദേശങ്ങളിൽ തുടക്കമിട്ട ശേഖരണം എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. നിലവിലുള്ള ക്യാമ്പയിൻ ആഗസ്റ്റ് 15 വരെ യാണ് നിശ്ചയിച്ചിരിക്കുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, ശുചിത്വ മിഷൻ, ഹരിത കേരള മിഷൻ, ക്ലീൻ കേരളാ കമ്പനി എന്നിവർ സഹകരിച്ചാണ് ക്യാമ്പയിൻ സംഘടിപ്പിച്ചിരിക്കുന്നത്.






























