പത്തനംതിട്ട : ശബരിമല കലിയുഗവരദന്റെ തിരുനടയിൽ നടന്ന സ്വർണ്ണക്കൊള്ളയിൽ അർത്ഥഗർഭമായ മൗനം പാലിക്കുകയും ഭക്തമനസ്സുകളെ മുറിവേൽപ്പിക്കുകയും ചെയ്ത ജില്ലയിലെ അഞ്ച് ഇടത് എം.എൽ.എമാർക്കും നിയമസഭാ തെരഞ്ഞെടുപ്പിൽ വിശ്വാസികൾ മറുപടി നൽകുമെന്നും ഈ കൊടും കൊള്ളക്കെതിരെ വിധിയെഴുത്തുവാൻ ജില്ല തയ്യാറെടുത്തു കഴിഞ്ഞതായും ജില്ലാ കോൺഗ്രസ് കമ്മിറ്റി. വിശ്വാസികളെ വഞ്ചിച്ചവർക്കും കൊള്ളക്കാർക്ക് കുടപിടിക്കുന്നവർക്കും പത്തനംതിട്ടയിലെ പ്രബുദ്ധരായ ജനങ്ങൾ ബാലറ്റിലൂടെ തക്കതായ മറുപടി നൽകും. ഈ തെരഞ്ഞെടുപ്പ് ശബരിമലയെ തകർക്കാൻ ശ്രമിക്കുന്നവർക്കെതിരായ വിധിയെഴുത്തായിരിക്കുമെന്നും ഡി.സി.സി ഭാരവാഹികള്‍ പറഞ്ഞു.
സ്വർണ്ണക്കൊള്ളയിലെ മുഖ്യപ്രതികളായ സി.പി.എം നേതാക്കൾക്ക് ഇപ്പോഴും സംരക്ഷണ കവചമൊരുക്കുന്ന തിരക്കിലാണ് സംസ്ഥാന സർക്കാർ. ശബരിമല ഉൾക്കൊള്ളുന്ന പത്തനംതിട്ട ജില്ലയിലെ ജനപ്രതിനിധികൾ എന്ന നിലയിൽ ഈ കൊള്ളക്കെതിരെ ശബ്ദമുയർത്താൻ അഞ്ച് എം.എൽ.എമാരും തയ്യാറാകാത്തത് ഭക്തജനങ്ങളോടുള്ള വഞ്ചനയാണ്. സ്വന്തം പാർട്ടിക്കാരെ രക്ഷിക്കാൻ വിശ്വാസത്തെ ബലികഴിക്കുന്ന നിലപാടാണ് ഇവർ സ്വീകരിച്ചിരിക്കുന്നത്. അധികാര തണലിൽ അന്വേഷണം അട്ടിമറിക്കപ്പെടുമ്പോൾ നീതി നടപ്പിലാക്കാൻ ഒരു വിരൽ പോലും അനക്കാത്ത ഇവർക്ക് ജനങ്ങളെ അഭിമുഖീകരിക്കാൻ അർഹതയില്ല.
അധികാരത്തിൽ വന്നാൽ ശബരിമലയുടെ പവിത്രതയും ആചാരങ്ങളും സംരക്ഷിക്കാൻ ശക്തമായ നിയമം കൊണ്ടുവരുമെന്നും സ്വർണ്ണക്കൊള്ള നടത്തിയ ഓരോ പ്രതിയെയും നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് അർഹമായ ശിക്ഷ ഉറപ്പാക്കുമെന്നും ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഇൻ ചാർജ് അഡ്വ.വെട്ടൂർ ജ്യോതി പ്രസാദ്, റോബിൻ പീറ്റർ, അഡ്വ. എ.സുരേഷ് കുമാർ, അഡ്വ.അനിൽ തോമസ് എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.





























