ബംഗളൂരു: കർണാടക രാഷ്ട്രീയത്തിലെ മാസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് കോൺഗ്രസ് നിയമസഭാ കക്ഷി നേതാവായി ഡി.കെ. ശിവകുമാറിനെ ഐകകണ്‌ഠ്യേന തിരഞ്ഞെടുത്തു. ജൂൺ മൂന്ന് ബുധനാഴ്ച വൈകുന്നേരം 4.05-ന് ലോക് ഭവൻ പരിസരത്ത് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ശനിയാഴ്ച ചേർന്ന നിയമസഭാ കക്ഷി യോഗത്തിൽ സിദ്ധരാമയ്യ തന്നെയാണ് ശിവകുമാറിന്റെ പേര് നിർദേശിച്ചത്. മുതിർന്ന നേതാവ് ജി. പരമേശ്വര ഇതിനെ പിന്തുണച്ചു. ഹൈക്കമാൻഡിന്റെ നിർദേശപ്രകാരം ഐകകണ്‌ഠ്യേനയുള്ള ഈ തീരുമാനത്തിലൂടെ പാർട്ടിയിലെ വലിയൊരു പ്രതിസന്ധിക്കാണ് താത്കാലികമായി അറുതിയായത്. തുടർന്ന് ഗവർണർ താവർചന്ദ് ഗെഹ്‌ലോട്ടുമായി കൂടിക്കാഴ്ച നടത്തിയ ശിവകുമാർ, ഭൂരിപക്ഷം തെളിയിക്കുന്ന കത്ത് കൈമാറി സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചു. നിലവിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് ധൂർത്ത് ഒഴിവാക്കാൻ ലളിതമായ സത്യപ്രതിജ്ഞാ ചടങ്ങാണ് ഉദ്ദേശിക്കുന്നത്.
പാർട്ടിയിൽ വലിയൊരു അധികാരത്തർക്കം എല്ലാവരും പ്രവചിച്ചിരുന്നെങ്കിലും, യാതൊരുവിധ പ്രതിഷേധവുമില്ലാതെ സിദ്ധരാമയ്യ സ്ഥാനം ഒഴിയാൻ തയ്യാറായതാണ് കാര്യങ്ങൾ സുഗമമാക്കിയത്. എട്ട് വർഷക്കാലം മുഖ്യമന്ത്രിയായി മികച്ച ഭരണം കാഴ്ചവെച്ച സിദ്ധരാമയ്യയെ അഭിനന്ദിച്ചുകൊണ്ട് ഡി.കെ. ശിവകുമാർ യോഗത്തിൽ പ്രമേയം അവതരിപ്പിച്ചു.






























