ന്യൂഡൽഹി: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്, മന്ത്രി ആഥവ് അർജുന എന്നിവർക്കെതിരേ ഡിഎംകെ നേതാവ് നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കരൂർ ദുരന്തത്തിൽ സാക്ഷികളെ സ്വാധീനിക്കുന്ന നടപടികളിൽനിന്നും പ്രസ്താവനകളിൽനിന്നും ഇരുവരെയും തടയണമെന്ന് ആവശ്യപ്പെട്ടാണ് ഡിഎംകെ സെക്രട്ടറി ആർ എസ് ഭാരതി സുപ്രീംകോടതിയെ സമീപിച്ചത്. ജൂലായ് പത്താം തീയതി മുഖ്യമന്ത്രി വിജയ് കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കുന്നുണ്ട്. ഈ സന്ദർശനവും കൂടിക്കാഴ്ചയും കരൂർ ദുരന്തവുമായി ബന്ധപ്പെട്ട കേസിലെ സാക്ഷികളെ സ്വാധീനിക്കാനിടയാകുമെന്നാണ് മുതിർന്ന അഭിഭാഷകനായ ഹുസേഫ അഹമദി വഴി സമർപ്പിച്ച ഹർജിയിലെ ആരോപണം.
ഹർജിയിൽ അടിയന്തരമായി വാദം കേൾക്കണമെന്നും ഡിഎംകെ നേതാവ് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് തിങ്കളാഴ്ച ഹർജി പരിഗണിച്ച ജസ്റ്റിസുമാരായ അഹസനുദ്ദീൻ അമാനുള്ള, ഷീൽ നാഗു എന്നിവർ അധ്യക്ഷന്മാരായ ബെഞ്ച് ഹർജിയിൽ ചൊവ്വാഴ്ച വാദം കേൾക്കാമെന്നും അറിയിച്ചു.






























