ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയുടെ തമിഴക വെട്രി കഴകത്തെ (ടിവികെ) ദേശീയ തലത്തിൽ പ്രതിപക്ഷ കൂട്ടായ്മയായ ‘ഇന്‍ഡ്യ’ മുന്നണിയുടെ ഭാഗമാക്കാനുള്ള വിസികെയുടെ(വിടുതലൈ ചിരുതൈഗൾ കക്ഷി) മധ്യസ്ഥശ്രമങ്ങൾ പരസ്യമായി തള്ളി ഡിഎംകെ. മുൻ സഖ്യകക്ഷിയായ വിസികെയുടെ നിർദ്ദേശം തമിഴ്‌നാട്ടിൽ പ്രായോഗികമല്ലെന്ന് ഡിഎംകെ നേതൃത്വം വ്യക്തമാക്കി. കേരളത്തിലും പശ്ചിമ ബംഗാളിലും ഉള്ളതുപോലെ, സംസ്ഥാന തലത്തിൽ പരസ്പരം മത്സരിക്കുന്ന പാർട്ടികൾക്ക് ദേശീയ തലത്തിൽ ഇൻഡ്യ മുന്നണിയുടെ ഭാഗമായി ഒരുമിച്ച് നിൽക്കാമെന്ന ഫോർമുലയാണ് വിസികെ അധ്യക്ഷന്‍ തിരുമാവളവൻ മുന്നോട്ടുവെച്ചത്.
കോൺഗ്രസ് ഈ നിർദ്ദേശത്തെ പിന്തുണച്ചിരുന്നു. ബിജെപിക്കെതിരായ പോരാട്ടത്തിനാണ് പ്രാദേശിക രാഷ്ട്രീയ വ്യത്യാസങ്ങളേക്കാൾ മുൻഗണന നൽകേണ്ടതെന്നായിരുന്നു കോൺഗ്രസിന്റെ വാദം.എന്നാൽ ഈ നിർദ്ദേശത്തെ കടുത്ത ഭാഷയിലാണ് ഡിഎംകെ തള്ളിയത്. അടുത്തിടെ നടന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് തങ്ങളെ വഞ്ചിച്ചുവെന്ന് ഡിഎംകെ കുറ്റപ്പെടുത്തി. തമിഴ്‌നാട്ടിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ കേരള-ബംഗാൾ മോഡൽ പ്രായോഗികമല്ലെന്നും പാർട്ടി വ്യക്തമാക്കുന്നു.
മന്ത്രിസ്ഥാനങ്ങൾ ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് ടിവികെയുമായി കൈകോർത്തത് ഡിഎംകെയെ പിന്നിൽ നിന്ന് കുത്തുന്നതിന് തുല്യമാണെന്ന് ഡിഎംകെ എം.പി ഗണപതി പി. രാജ്കുമാർ എൻഡിടിവിയോട് പറഞ്ഞു. ഇൻഡ്യ മുന്നണിയുടെ വിശാല താല്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടുവെന്നും, ഇപ്പോൾ ഡിഎംകെയെ സ്വാധീനിക്കാൻ വിസികെയെ ഒരു ദൂതനായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പാർലമെന്റിൽ ഒരൊറ്റ എം.പി പോലുമില്ലാത്ത ടിവികെയെ എന്തിനാണ് ഇൻഡ്യ മുന്നണിയുടെ ഭാഗമായി പരിഗണിക്കുന്നതെന്നും രാജ്കുമാർ ചോദ്യം ഉയർത്തി. കോൺഗ്രസുമായുള്ള ഭിന്നതകൾ ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.






























