കൊച്ചി: വ്യക്തമായ കാരണങ്ങളില്ലാതെ പാതയോരങ്ങളിലെ മരങ്ങൾ മുറിക്കരുതെന്ന് ഹൈക്കോടതി. വാണിജ്യ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിന് തടസമാകുന്നുവെന്നത് മരം മുറിക്കാനുളള കാരണമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പാലക്കാട്- പട്ടാമ്പി റോഡിലെ മരം മുറിക്കാൻ ഉത്തരവിട്ടവർക്കെതിരെ നടപടിയെടുക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. അതേസമയം, ജില്ലാ കളക്ടർ മാത്രം വിചാരിച്ചാൽ കൊച്ചിയിലെ വെളളക്കെട്ട് മാറില്ലെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കഴിഞ്ഞ ദിവസം പറഞ്ഞു. ജില്ലയിലെ വെള്ളക്കെട്ടിന് കാരണമായ ഹോട്ട്‌സ്‌പോട്ടുകളായ കാനകൾ ശുചീകരിച്ചെന്ന് ഉറപ്പുവരുത്താൻ ജില്ലാ കളക്‌ടർ ഉൾപ്പെട്ട വിദഗ്ദ്ധ സമിതിക്ക് ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.
മുല്ലശേരി കനാലിലെ ജലത്തിന്റെ ഒഴുക്ക് തടസപ്പെടാതിരിക്കാനുള്ള സംവിധാനം ഉണ്ടാകണമെന്നും നഗരത്തിലെ മാലിന്യങ്ങൾ നീക്കാൻ ജനങ്ങളുടെ സഹായം കൂടി വേണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.വെള്ളക്കെട്ടുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൃത്യമായി ജില്ലാ കളക്‌ടറും കോർപ്പറേഷൻ സെക്രട്ടറിയും അമിക്യസ് ക്യൂറിയും നിരീക്ഷിച്ചെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇവരുടെ ഇടപെടലിനെയും ഹൈക്കോടതി അഭിനന്ദിച്ചു.