പത്തനംതിട്ട: ഓണവിപണി സജീവമാകാനിരിക്കെ ഏത്തക്കായുടെ വില കുതിച്ചുയരുന്നു. അപ്രതീക്ഷിത വെള്ളപ്പൊക്കത്തിൽ ജില്ലയിലെ ഏത്തവാഴ കർഷകർക്ക് വൻതോതിൽ കൃഷിനാശമുണ്ടായതാണ് വിപണിയിലെ പ്രതിസന്ധിക്ക് കാരണം. വിളവെടുക്കാൻ പാകമായിരുന്ന ഏത്തവാഴകൾ വെള്ളക്കെട്ടിൽ നശിച്ചതോടെ നാടൻ ഏത്തക്കായുടെ ലഭ്യത കുറഞ്ഞു. ഇതോടെ ഓണവിപണിയിൽ ഉപ്പേരിക്കും പഴംചിപ്സിനും ശർക്കരവരട്ടിക്കും വില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ. നിലവിൽ ഒരു കിലോ നാടൻ പച്ച ഏത്തയ്ക്കയ്ക്ക് 100 രൂപയാണ് വില. വരും ദിവസങ്ങളിൽ വില വീണ്ടും ഉയർന്നേക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്. പത്തനംതിട്ടയിൽ ഇപ്പോൾ പ്രധാനമായും തമിഴ്നാട്ടിൽ നിന്നും വയനാട്ടിൽ നിന്നുമുള്ള ഏത്തക്കുലകളാണ് വിപണിയിലെത്തുന്നത്. തമിഴ്നാടൻ കുലയ്ക്ക് കിലോയ്ക്ക് 60 രൂപയും വയനാടൻ കുലയ്ക്ക് 70 രൂപയുമാണ് നിലവിലെ വില.
വെള്ളം ഇറങ്ങിയതോടെ ആറ്റുതീരങ്ങളിലും തകിടുപുരയിടങ്ങളിലും പാടശേഖരങ്ങളിലും വാരംകോരി കൃഷി ചെയ്തിരുന്ന വിളവെടുപ്പിന് പാകമായ ഏത്തവാഴകൾ വാടിയൊടിഞ്ഞുവീഴുകയാണ്. പമ്പ, അച്ചൻകോവിൽ നദീതീരങ്ങൾക്കു പുറമെ വകയാർ, അടൂർ, പന്തളം, ചെന്നീർക്കര, വല്ലന, വെണ്മണി തുടങ്ങിയ പ്രദേശങ്ങളിലാണ് മധ്യതിരുവിതാംകൂറിൽ വലിയ തോതിൽ വാഴകൃഷി നടക്കുന്നത്. വെള്ളപ്പൊക്കത്തിൽ ഈ മേഖലകളിലെ കൃഷിയിടങ്ങൾക്കുണ്ടായ നാശം പ്രാദേശിക വിപണിയിലെ ഏത്തക്കായുടെ ലഭ്യതയെയും ബാധിച്ചു. നാടൻ ഏത്തക്കുലകൾക്ക് ഗുണത്തിലും രുചിയിലും ആവശ്യക്കാർ ഏറെയാണ്. എന്നാൽ പ്രാദേശിക ഉത്പാദനം കുറഞ്ഞതോടെ വയനാട്, മഞ്ചേരി, മേട്ടുപ്പാളയം, തക്കല, ഹൊസൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് പ്രധാനമായും പത്തനംതിട്ടയിലേക്ക് ഏത്തക്കുലകൾ എത്തുന്നത്.






























