ലണ്ടൻ: പൊതുഗതാഗത സംവിധാനത്തിൽ സ്ത്രീകളുടെ സമീപത്ത് ഇരിക്കുന്നതിൽ നിന്ന് യുവാവിനെ കോടതി വിലക്കി. ബിര്‍മിങ്ഹാം സ്വദേശിയായ ക്രിസ്ടാപ്‌സ് ബെര്‍സിന്‍സ് എന്ന 34 കാരനാണ് അഞ്ച് വർഷത്തേക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. യുകെ കോടതിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ജൂണ്‍ 30-ന് പ്രതി ട്രെയിനിൽ വെച്ച് ഒരു സ്ത്രീയെ ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നു. ബിര്‍മിങ്ഹാമില്‍ നിന്ന് മാഞ്ചസ്റ്ററിലേക്ക് ട്രെയ്‌നില്‍ യാത്ര ചെയ്യുമ്പോഴാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സ്ത്രീയുടെ സമീപത്തിരുന്ന ഇയാള്‍ ലൈംഗിക ചേഷ്ടകള്‍ കാണിക്കുകയും അശ്ലീലം കലർന്ന പദങ്ങൾ ഉപയോഗിക്കുകയും ചെയ്തു. സ്ത്രീ പലരീതിയിൽ അവഗണിക്കാൻ ശ്രമിച്ചെങ്കിലും പ്രതി പിൻമാറാൻ തയ്യാറായില്ല.
ഒടുവിൽ ഇയാൾ ശുചിമിറിയിൽ പോയ സമയം നോക്കി യുവതി അവിടെ നിന്ന് രക്ഷപ്പെട്ട് ട്രെയിനിലെ സുരക്ഷ ഉദ്യോഗസ്ഥരെ വിവരം അറിക്കുകയായിരുന്നു. ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഏഴ് മാസം തടവ്, പൊതുഗതാഗതത്തിലുള്ള നിയന്ത്രണം എന്നിവയാണ് കോടതി വിധിച്ചിരിക്കുന്നത്. ഇത്കൂടാതെ ലൈംഗിക കുറ്റവാളികള്‍ക്കുള്ള രജിസ്റ്ററില്‍ ഏഴ് വര്‍ഷം ഒപ്പുവയ്‌ക്കാനും 31,000 രൂപ പിഴയടയ്‌ക്കാനും കോടതി ഉത്തരവിട്ടു. കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് വിധി കേട്ടശേഷം യുവതി പറയുന്നു.