ഡൽഹി: ബിജെപി കേരളത്തിൽ ജയിക്കില്ല എന്ന് പ്രചരിപ്പിച്ചവർക്കുള്ള മറുപടിയാണ് തൃശ്ശൂരിലെ ജയമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇടത് വലതു മുന്നണികൾ ജനങ്ങളെ അടിമകളായി വിലകുറച്ചു കണ്ടുവെന്നും അതാണ് തന്റെ വിജയത്തിന് കാരണമായതെന്നും സുരേഷ് ഗോപി പറഞ്ഞു. ബിജെപി പ്രവർത്തകരുടെ ദീർഘനാളത്തെ കഠിനാധ്വാനത്തിന്റെ ഫലമാണ് തൃശ്ശൂരിൽ തന്നെ വിജയത്തിലേക്ക് എത്തിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. തൃശ്ശൂരിൽ ഞങ്ങളുടെ സഹസ്ഥാനാർത്ഥികൾ ആരെന്ന് അറിയുന്നതിന് മുമ്പ് തന്നെ ‘ഒരു കാരണവശാലും ബിജെപി ജയിക്കില്ല’ എന്ന പറച്ചിലുകൾ ഞങ്ങൾ കേൾക്കാൻ തുടങ്ങിയതാണ്. എതിർ സ്ഥാനാർത്ഥികൾ ആരാണെന്ന് പോലും നിശ്ചയിച്ചിട്ടില്ല, എന്നാലും ഞങ്ങൾ ജയിക്കില്ല എന്ന പ്രചാരണം ആയിരുന്നു. അതെന്ത് അരാഷ്‌ട്രീയമാണ്.
ആ മുൻവിധിക്കെതിരെ തൃശ്ശൂരിലെ സാധാരണക്കാരായ ജനങ്ങൾ ഒത്തുചേർന്നു. അതാണ് ഈ വിജയം. ഞാൻ പ്രചാരണം നടത്തിയ ഒരിടത്തും മറ്റ് സ്ഥാനാർത്ഥികളുടെ പേരുകൾ പറഞ്ഞിട്ടില്ല. കഴിഞ്ഞ പത്തുവർഷമായി നിങ്ങൾ തിരഞ്ഞെടുത്ത അയച്ചവർ എന്തു ചെയ്തു? എത്ര ഗുണം ഉണ്ടായി? ജനങ്ങളെ സന്തോഷിപ്പിക്കുന്ന രീതിയിൽ പ്രവർത്തനം കാഴ്ചവെക്കും എന്നു മാത്രമേ ഞാൻ പറഞ്ഞിട്ടുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു.