കോട്ടയം : രാജ്യത്തെ എല്ലാ റെയില്‍വേ സ്റ്റേഷന്‍ വളപ്പിലും മൊബൈല്‍ വാനുകള്‍ പാര്‍ക്കുചെയ്ത് ഭാരത് അരി വിതരണംചെയ്യും. ഇങ്ങനെ അനായാസം ഭക്ഷ്യവസ്തുക്കള്‍ പൊതുജനങ്ങളിലെത്തിക്കാനുള്ള പൊതുവിതരണവകുപ്പിന്റെ തീരുമാനത്തിന് റെയില്‍വേ പാസഞ്ചര്‍ മാര്‍ക്കറ്റിങ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ അനുമതിനല്‍കി. അടുത്ത മൂന്നുമാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലായിരിക്കും പദ്ധതി നടപ്പാക്കുക.ഭാരത് അരി, ഭാരത് ആട്ട എന്നിവ വിതരണം ചെയ്യാനാണ് തീരുമാനം. ഇതിനായി പ്രത്യേകം ലൈസന്‍സോ ചാര്‍ജോ റെയില്‍വേ ഈടാക്കില്ല.
ഇതിന്റെ ചുമതല അതത് ഡിവിഷണല്‍ ജനറല്‍ മാനേജര്‍ക്കാവും. എവിടെ വാന്‍ പാര്‍ക്കുചെയ്യണമെന്ന തീരുമാനമെടുക്കേണ്ടതും മാനേജരാണ്. എല്ലാദിവസവും വൈകിട്ട് രണ്ടുമണിക്കൂര്‍ നേരമായിരിക്കും വില്‍പ്പന. യാതൊരുവിധ അറിയിപ്പുകളോ വീഡിയോ പ്രദര്‍ശനമോ പാടില്ലെന്നും നിബന്ധനയില്‍ പറയുന്നു. ഭാരത് അരി വില്‍പ്പനയ്ക്ക് കൃത്യമായ ഒരിടമില്ലെന്ന പരാതിക്ക് ഇതിലൂടെ പരിഹാരമാകുമെന്ന് അധികൃതര്‍ പറയുന്നു. ഭാരത് അരി കിലോയ്ക്ക് 29 രൂപയ്ക്കും ഭാരത് ആട്ട 27.50 രൂപയ്ക്കുമാണ് വിൽപ്പന നടത്തുന്നത്.






























