പത്തനംതിട്ട : അഡ്മിഷൻ ആരംഭിക്കുന്നതിനു മുമ്പ് തട്ടിക്കൂട്ടി ഒരു ഗവൺമെന്റ് നഴ്സിംഗ് കോളേജ് ജില്ലാ ആസ്ഥാനത്ത് ആരംഭിക്കുന്നു. ഇന്ത്യൻ നേഴ്സിങ് കൗൺസിലിന്റെ അംഗീകാരം ഇല്ലാതിരുന്നിട്ടും അധികാര ദുർവിനിയോഗം മൂലം കേരള ആരോഗ്യ സർവകലാശാലയുടെ അഫിലിയേഷനിൽ വിദ്യാർത്ഥികളെ പ്രവേശിപ്പിച്ച് പഠനമാരംഭിക്കുന്നു. ഒരു നഴ്സിംഗ് കോളേജിനു വേണ്ടുന്ന അടിസ്ഥാനപരമായ യാതൊരു സൗകര്യങ്ങളും ഇല്ലാത്ത ഒരിടത്ത് 60 കുട്ടികൾക്ക് ഒരു പ്രധാന അധ്യാപകനും രണ്ട് താൽക്കാലിക അധ്യാപകരും മാത്രമായി കോളേജ് ആരംഭിക്കുന്നു. ഹോസ്റ്റലോ വാഹനസൗകര്യമോ എന്തിന് സ്വസ്ഥമായിരുന്നു പഠിക്കുന്നതിനുള്ള അന്തരീക്ഷം പോലും അവിടെ ഇല്ല. ഒന്നാം സെമസ്റ്റർ പരീക്ഷക്ക് ശേഷം ആ വിദ്യാർത്ഥികളുടെ പരീക്ഷാഫലം വരെ ഇപ്പോൾ തടഞ്ഞു വെച്ചിരിക്കുകയാണ്.
കുറച്ചു കുഞ്ഞുങ്ങളുടെ ജീവിതം വെച്ചാണ് ബഹുമാന്യനായ ആരോഗ്യ മന്ത്രി കളിച്ചുകൊണ്ടിരിക്കുന്നത്. ആരോഗ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തിൽ മൂക്കിനു താഴെ ഇതാണ് അവസ്ഥയെങ്കിൽ ഈ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലെ സമാന സ്ഥാപനങ്ങളുടെ ഗതി എന്താണ്? പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് നിങ്ങൾ എപ്പോഴെങ്കിലും ഒന്ന് വന്നു നോക്കണം. ജില്ലയിലെ സാധാരണക്കാരായ മനുഷ്യർ ഏറെ ആശ്രയിക്കുന്ന ആശുപത്രിയുടെ ദിവസേനയുള്ള പ്രവർത്തനങ്ങൾ വരെ മന്ദഗതിയിലാണ്. അവിടെ കുഞ്ഞുങ്ങൾക്ക് പഠിക്കാൻ പോയിട്ട് രോഗികൾക്ക് നേരാവണ്ണം ശുശ്രൂഷ കൊടുക്കാനുള്ള സാഹചര്യം പോലും നിലവിലില്ല.
കോന്നി മെഡിക്കൽ കോളേജിന്റെ അവസ്ഥയാണ് അതിലും വലിയ കടുപ്പം. മെഡിക്കൽ കോളേജിൽ വെച്ച് അപകടം പറ്റി കാലൊടിഞ്ഞ ആൾക്ക് പ്ലാസ്റ്റർ ഇടാൻ അവിടുന്ന് വണ്ടി പിടിച്ചു കോട്ടയം മെഡിക്കൽ കോളേജ് വരെ പോകേണ്ടുന്ന അവസ്ഥയാണ്. പഠിക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒന്നും ഇല്ലാതെ ഏറെ പ്രതീക്ഷയോടെ വന്ന ഒരുപിടി കുഞ്ഞുങ്ങളോട് ദ്രോഹമാണ് ഈ സർക്കാരും മന്ത്രിയും ചെയ്യുന്നത്. ആരോഗ്യമന്ത്രിയെ മണ്ഡലത്തിൽ കാലുകുത്തിക്കാൻ അനുവദിക്കാതെ സമരം ചെയ്യുന്നതിനുള്ള ശക്തിയും യൗവനവും ഇപ്പോഴും യൂത്ത് കോൺഗ്രസിനുണ്ട്. വെറുതെ ആ തലത്തിലേക്ക് ഒന്നും ഞങ്ങളുടെ പ്രതിഷേധങ്ങളെ കൊണ്ട് ചെന്ന് എത്തിക്കരുത്. എന്തിനുമേതിനും ഒരു മര്യാദ ഒക്കെയുണ്ട്. മന്ത്രി ഉദാസിനമായി ഉറക്കത്തിലാണ്. സംസ്ഥാനമാകെ കാണുന്ന ഭരണസംഭനം ജില്ലയിൽ വളരെ വ്യക്തമായി എല്ലാ സംവിധാനങ്ങളിലും കാണാൻ പറ്റുന്നുണ്ട്. ഈ പരീക്ഷാ ഫലം തടഞ്ഞു വെച്ചിരിക്കുന്ന കുഞ്ഞുങ്ങളുടെ കാര്യത്തിൽ അടിയന്തിരമായി തീരുമാനമെടുക്കണം എന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട ആവശ്യപ്പെട്ടു. അതല്ലെങ്കിൽ ശക്തമായ പ്രതിഷേധ പരമ്പരകൾക്ക് ആകും ഇനി ബഹുമാന്യയായ മന്ത്രി പ്രതീക്ഷിച്ചിരിക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.






























