പത്തനംതിട്ട : ഓമല്ലൂരിലെ വീട്ടുവളപ്പിൽ കയറിയ പേവിഷ ബാധ ലക്ഷണങ്ങള്‍ തോന്നിപ്പിച്ച നായയെ നീണ്ട മണിക്കൂറുകള്‍ക്ക് ശേഷം ഫയർഫോഴ്സ് സംഘവും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് പിടികൂടി. എബിസി റൂള്‍ അനുസരിച്ച് നായയെ മയക്കുമരുന്ന് നല്‍കി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാനാണ് തീരുമാനം. നായയെ 10 ദിവസം നിരീക്ഷിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
ഇന്ന് രാവിലെ 8 മണിയോടെയാണ് സംഭവം. ഓമല്ലൂരില്‍ കുരിശ് ജംഗ്ഷനിലുള്ള വീട്ടില്‍ പേവിഷ ബാധ ലക്ഷണങ്ങളോട് കൂടിയ നായ ഓടി കയറിയത്. ഓമല്ലൂർ സ്വദേശിനി തുളസി വിജയന്‍റെ വീട്ടിലാണ് പട്ടി ഓടിക്കയറിയത്. 62 വയസുള്ള തുളസി മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. തുളസി വീടിന്‍റെ ഗേറ്റ് പൂട്ടി അധികൃതരെ ഉടന്‍ വിവരം അറിയിക്കുകയായിരുന്നു. രാവിലെ മുതൽ നായ പേ ലക്ഷണങ്ങൾ കാണിച്ച് തുടങ്ങിയിരുന്നു. പരിശീലനം ലഭിച്ച പട്ടി പിടുത്തക്കാർ എത്തിയ ഉടനെ നായയെ വല വെച്ച് പിടികൂടുകയായിരുന്നു.






























