ഹോർമുസ് കടലിടുക്കിനെ കേന്ദ്രീകരിച്ചുള്ള തർക്കങ്ങൾ രൂക്ഷമായ സൈനിക ഏറ്റുമുട്ടലിലേക്ക് നീങ്ങുന്നു. അമേരിക്കൻ നാവികസേനയുടെ നീക്കങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്ന ഏത് ബോട്ടുകളെയും വെടിവെച്ച് തകർക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരിട്ട് നിർദ്ദേശം നൽകി. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിലൂടെയാണ്’ ട്രംപ് ഈ പ്രഖ്യാപനം നടത്തിയത്. വലിപ്പവ്യത്യാസമില്ലാതെ, തടസ്സമുണ്ടാക്കുന്ന ഏത് ബോട്ടും തകർക്കാൻ മടിക്കേണ്ടതില്ലെന്നാണ് നാവികസേനയ്ക്കുള്ള നിർദേശം.
ഇറാനിയൻ നാവികസേനയുടെ ഏകദേശം 159 കപ്പലുകൾ ഇതിനോടകം തന്നെ തകർക്കപ്പെട്ടതായും ട്രംപ് അവകാശപ്പെട്ടു. നിലവിൽ ഹോർമുസ് കടലിടുക്കിന്റെ പൂർണ്ണ നിയന്ത്രണം അമേരിക്കൻ നാവികസേനയുടെ കൈപ്പിടിയിലാണെന്നും അമേരിക്കയുടെ അനുമതിയില്ലാതെ ഒരു കപ്പലിനും അവിടെ പ്രവേശിക്കാനോ പുറത്തുപോകാനോ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാനുമായി ഒരു കൃത്യമായ ഉടമ്പടിയിൽ എത്തുന്നതുവരെ ഈ നിയന്ത്രണം തുടരുമെന്നാണ് ട്രംപിന്റെ നിലപാട്. കൂടാതെ, മേഖലയിലെ മൈൻ സ്വീപ്പറുകളുടെ പ്രവർത്തനം മൂന്നിരട്ടിയായി വർദ്ധിപ്പിക്കാനും അദ്ദേഹം ഉത്തരവിട്ടിട്ടുണ്ട്.
ഇറാൻ കഴിഞ്ഞ ദിവസങ്ങളിൽ മൂന്ന് കപ്പലുകളെ ആക്രമിക്കുകയും രണ്ട് കപ്പലുകൾ പിടിച്ചെടുക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് അമേരിക്കയുടെ ഈ ശക്തമായ നീക്കം. ഇറാനിലെ ആഭ്യന്തര രാഷ്ട്രീയത്തെയും ട്രംപ് തന്റെ പോസ്റ്റുകളിലൂടെ രൂക്ഷമായി വിമർശിച്ചു. ഇറാൻ ഭരണകൂടത്തിനുള്ളിലെ തീവ്രവാദികളും മിതവാദികളും തമ്മിലുള്ള കലഹം രൂക്ഷമാണെന്നും അവിടെ ആരാണ് യഥാർത്ഥത്തിൽ കാര്യങ്ങൾ നിയന്ത്രിക്കുന്നതെന്ന് തിരിച്ചറിയാൻ പോലും പ്രയാസമാണെന്നും അദ്ദേഹം പരിഹസിച്ചു. മിതവാദികൾ എന്ന് അവകാശപ്പെടുന്നവർ ഒട്ടും മിതവാദികളല്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.






























