വാഷിംഗ്‌ടൺ: ഇറാനുമായുള്ള യുദ്ധം അവസാനിക്കുകയാണെന്നും ഇരു രാജ്യങ്ങളും തമ്മിൽ നേരിട്ട് ചർച്ചകൾ നടത്തിയെന്നും അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. യുഎസ് ഭരണകൂടം ഇറാനുമായി ഒരു കരാറിലെത്താൻ ആഗ്രഹിക്കുന്നതായും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാൽ അമേരിക്കയുടെ ഭാഗത്തുനിന്ന് വിശ്വാസമാർജിക്കാനുള്ള പ്രായോഗിക നടപടികൾ ഉണ്ടാകണമെന്നാണ് ഇറാന്റെ ദേശീയ സുരക്ഷാ മേധാവി മുഹ്‌സിൻ റെസായി ഇതിനോട് പ്രതികരിച്ചത്. പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ തുടരുന്നതിനിടെയാണ് നയതന്ത്രതലത്തിലുള്ള ഈ പുതിയ നീക്കങ്ങൾ. സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലും ഇസ്രായേലിന് 2.8 ബില്യൺ ഡോളർ മൂല്യം വരുന്ന 40,000 ബോംബുകൾ കൈമാറാൻ ട്രംപ് ഭരണകൂടം പദ്ധതിയിടുന്നതായി റിപ്പോർട്ടുകളുണ്ട്. സമീപകാലത്തെ ഏറ്റവും വലിയ ആയുധക്കൈമാറ്റങ്ങളിലൊന്നാണിത്. ഒരു ടൺ വീതം ഭാരമുള്ള വമ്പൻ ബോംബുകളാണ് ഈ കരാറിലുള്ളത്.
ഗസ്സയിലും ലെബനാനിലും ഇസ്രായേൽ സമാനമായ ആയുധങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നത് വലിയ അന്താരാഷ്ട്ര വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിനിടെ, ഈ വമ്പൻ ആയുധക്കൈമാറ്റം തടയുമെന്ന് ഒരു മുതിർന്ന ഡെമോക്രാറ്റിക് ജനപ്രതിനിധി വ്യക്തമാക്കിയിട്ടുണ്ട്. ഏപ്രിലിൽ ഹിസ്ബുല്ലയുമായി വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ദക്ഷിണ ലെബനാനിലെ നിരവധി നഗരങ്ങളിൽ ഇസ്രായേൽ സൈന്യം ആക്രമണം തുടരുകയാണ്.






























